ഇസ്രയേൽ-ഹമാസ് യുദ്ധം: മരണം 1500 കടന്നു, ഭക്ഷണവും വെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങൾ

ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം
ഇസ്രയേൽ-ഹമാസ് യുദ്ധം: മരണം 1500 കടന്നു, ഭക്ഷണവും വെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങൾ

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 687 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ശക്തമായ റോക്കറ്റാക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസ കടൽ തീരത്തിനടുത്ത് നിലയുറപ്പിച്ച നാവികസേനയും റോക്കറ്റാക്രമണം നടത്തുണ്ട്. കരസേനാനീക്കവും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലഞ്ഞു. 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതിൽ രണ്ട് ക്യാമ്പുകൾ വ്യോമാക്രമണത്തിൽ തകർന്നു. നിലനിൽപിനായുള്ള യുദ്ധമാണ് നടക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഹമാസ് തടവിലാക്കിയ 130 ൽ അധികം വരുന്ന ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു. ഖത്തർ, അമേരിക്കൻ പിന്തുണയോടെ മധ്യസ്ഥ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കണമെന്ന് യു എൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരുന്നതിൽ ആശങ്കയുണ്ടെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രയേലിലും നിയന്ത്രണങ്ങൾ കർശനമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് യൂറോപ്യൻ യൂണിയനും നാളെ അറബ് ലീഗും വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. പോളണ്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി.600 ലധികം മലയാളികൾ ഉൾപ്പെടെ 18,000 ത്തോളം വരുന്ന ഇന്ത്യക്കാർ സുരക്ഷിതസ്ഥാനങ്ങളിലാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com