മിൻസ്ക്: വിമാനപകടത്തിൽ കൊല്ലപ്പെട്ട വാഗ്നർ മേധാവി യെവ്ജനി പ്രിഗോഷിന്റെ ജീവൻ അപായത്തിലാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ. മരിച്ച വാഗ്നർ സൈനികൻ ദിമിത്രി ഉത്കിനും ഇതേ മുന്നറിയിപ്പ് നൽകിയിരുന്നു. ബെലാറൂസിൽ തന്നെ തങ്ങണമെന്ന് വാഗ്നർ ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചതായും ലുക്കാഷെങ്കോ പറഞ്ഞു.
രണ്ടു തവണ ജീവൻ അപകടത്തിലാണെന്ന് താൻ സൂചന നൽകിയെങ്കിലും പ്രിഗോഷിൻ അത് തളളിക്കളഞ്ഞുവെന്ന് ലുക്കാഷെങ്കോ പറഞ്ഞു. റഷ്യൻ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നീങ്ങിയപ്പോൾ കൊല്ലപ്പെടുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു. തകർന്ന വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുൾപ്പെട്ടപ്പോഴും പ്രിഗോഷിനും ദിമിത്രി ഉത്കിനും മുന്നറിയിപ്പ് നൽകിയിരുന്നതായി ലുക്കാഷെങ്കോ വ്യക്തമാക്കി. വിമാനപകടവുമായി വിളാദിമർ പുടിന് യാതൊരു ബന്ധവുമില്ലെന്ന് ലുക്കാഷെങ്കോ പറഞ്ഞതായി ബെലാറൂസ് വാർത്ത ഏജൻസിയായ ബെൽറ്റ റിപ്പോർട്ട് ചെയ്തു.
വാഗ്നർ ഗ്രൂപ്പിന്റെ ജൂണിലെ അട്ടിമറി ശ്രമത്തിന് പിന്നാലെ പ്രിഗോഷിനെ തകർക്കുമെന്ന് വ്ളാദിമർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പിനും മാപ്പ് നൽകിയ റഷ്യൻ പ്രസിഡന്റ് പ്രിഗോഷിനെ ബെലാറൂസിലേക്ക് പോവാൻ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് മധ്യസ്ഥം വഹിച്ചിരുന്നത് അലക്സാണ്ടർ ലുക്കാഷെങ്കോയായിരുന്നു. റഷ്യയുടെ സഖ്യരാജ്യമാണ് ബെലാറൂസ്. ബിബിസിയാണ് വാഗ്നർ മേധാവിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മോസ്‌കോ ടവര്‍ റീജിയനില്‍വെച്ചാണ് സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടത്. പ്രിഗോഷിനൊപ്പം സഞ്ചരിച്ച പത്ത് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം.