ജോഹന്നാസ്ബർഗ്: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. 24 വരെ നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്സിലെ അംഗരാഷ്ട്രങ്ങളുടെ തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൾ റാമഫോസയാണ് ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്നത്. ബ്രസീലീയന്‍ പ്രസിഡന്റ് ലുലു ഡിസില്‍വ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്, എന്നിവര്‍ക്കൊപ്പം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് ഉച്ചകോടിയില്‍ സംബന്ധിക്കും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. അതിർത്തി വിഷയമടക്കം കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും എന്നാണ് വിവരം. ഏകീകൃത കറൻസി, പാക്കിസ്ഥാന്റെ അംഗത്വം തുടങ്ങിയ വിഷയങ്ങളെ ഇന്ത്യ എതിർക്കും. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഓൺലൈനായാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുക.
കഴിഞ്ഞ മാര്‍ച്ചില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയാല്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന് പുടിനെ അറസ്റ്റ് ചെയ്യേണ്ടതായി വരുമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ചർച്ചകൾക്കൊടുവിലാണ് പുടിനെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചത്.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുമായി ധാരണയുള്ളതിനാൽ ഈ അറസ്റ്റ് വാറണ്ട് പാലിക്കാൻ ദക്ഷിണാഫ്രിക്ക ബാധ്യസ്ഥരാണ്. പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നത് ഇരു രാജ്യങ്ങളും പരസ്പര ധാരണയിൽ എടുത്ത തീരുമാനമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് ഓഫീസ് നേരത്തെ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.