ഇസ്രായേലില്‍ ജുഡീഷ്യറി പരിഷ്‌കരണ ബില്ലിനെതിരെ പ്രതിഷേധം ശക്തം; പണിമുടക്കി ഡോക്ടര്‍മാരും

'ഇസ്രായേലിന്റെ ജനാധിപത്യത്തിന് ഒരു കറുത്ത ദിനം' എന്നാണ് ഒരു പ്രമുഖ പത്രത്തിന്റെ ആദ്യപേജിൽ വന്ന പരസ്യം
ഇസ്രായേലില്‍ ജുഡീഷ്യറി പരിഷ്‌കരണ ബില്ലിനെതിരെ പ്രതിഷേധം ശക്തം; പണിമുടക്കി ഡോക്ടര്‍മാരും

ജെറുസലേം: ഇസ്രായേലില്‍ ജുഡീഷ്യല്‍ പരിഷ്‌കാര ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തി. ഇസ്രായേല്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പണിമുടക്ക്.

ഡോക്ടര്‍മാര്‍ പണിമുടക്കിയത് കൂടാതെ പത്രങ്ങളുടെ മുന്‍ പേജുകളില്‍ കറുത്ത പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. 'ഇസ്രായേലിന്റെ ജനാധിപത്യത്തിന് ഒരു കറുത്ത ദിനം' എന്നാണ് ഒരു പ്രമുഖ പത്രത്തിന്റെ മുന്‍പേജിൽ വന്ന പരസ്യം. ആശങ്കാകുലരായ ഹൈടെക്ക് തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ പരസ്യം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിലെ ജുഡീഷ്യല്‍ പരിഷ്‌കരണ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച വീണ്ടും സഭ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. പാര്‍ലമെന്റ് നടപടികളില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ചുളള നെതന്യാഹുവിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ടെല്‍ അവീവിലും ജെറുസലേമിലും ജനങ്ങള്‍ തെരുവിലിറങ്ങിയത്.

ജുഡീഷ്യറിയുടെ അധികാരപരിധി വെട്ടിച്ചുരുക്കി ഏകാധിപത്യത്തിലേക്ക് പോവാനാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് വിമര്‍ശകരുടെ വാദം. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ചും ജഡ്ജിമാരുടെ നിയമനത്തില്‍ പാര്‍ലമെന്റിന്റെ ഇടപെടല്‍ ശക്തമാക്കിയുമാണ് ജുഡീഷ്യല്‍ പരിഷ്‌കാരം നടപ്പിലാക്കാന്‍ നെതന്യാഹു ലക്ഷ്യംവെക്കുന്നത്. എന്ത് വിലകൊടുത്തും പരിഷ്‌കരണം നടപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

നിയമം ഇസ്രായേലിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. സര്‍ക്കാര്‍ നടത്തുന്ന തിരക്കിട്ട നീക്കം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിച്ചതായും വിമര്‍ശകര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നയത്തിനെതിരെ സൈനികരും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ജോലിക്കെത്തില്ലെന്ന് അറിയിച്ച് സൈനിക മേധാവികളും ഉദ്യോഗസ്ഥരും ഒപ്പുവെച്ച കത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇസ്രായേലിന്റെ അടിത്തറ ഇളക്കുന്നതാണ് ബില്ലെന്ന് കത്തില്‍ വിമര്‍ശിച്ചു. തനിക്കെതിരെയുളള അഴിമതി ആരോപണങ്ങളെ മറികടക്കാനാണ് നെതന്യാഹു ജുഡീഷ്യറിയെ പരിഷ്‌കരിക്കുന്നതെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com