ലണ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒദ്യോഗിക കാര്യങ്ങളില്‍ ഉപയോഗിക്കുന്ന പേനയെ ചൊല്ലി വിവാദം. മായ്ക്കാന്‍ കഴിയുന്ന മഷിയുള്ള പേനയാണ് ഋഷി ഉപയോഗിക്കുന്നതെന്ന് 'ദ് ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പേന വിവാദങ്ങളില്‍ ഇടം പിടിച്ചത്. മായ്ക്കാന്‍ പറ്റുന്ന മഷിയുള്ള ജപ്പാന്‍ നിര്‍മ്മിത പൈലറ്റ് ഫൗണ്ടന്‍ പേനയാണ് താരം. ഈ പേന സുനകിന്റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങള്‍ 'ദ് ഗാര്‍ഡിയന്‍' പുറത്ത് വിട്ടിരുന്നു.
ഋഷി സുനക് ഉപയോഗിക്കുന്ന പൈലറ്റ് വി ഫൗണ്ടേഷന്‍ പേനയുടെ വില 4.75 പൗണ്ടാണ്. സുനക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഈ പേന ഉപയോഗിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നു . ഫയലുകളിൽ കുറിപ്പെഴുതാന്‍ ഈ പേന ഉപയോഗിച്ചാല്‍ സര്‍ക്കാര്‍ ആര്‍ക്കൈവിലേക്ക് രേഖകള്‍ മാറ്റാന്‍ നേരം അതെല്ലാം മായ്ച്ചുകളയാന്‍ സാധ്യതയുണ്ടെന്നതാണ് വാദം. അതോടൊപ്പം രേഖകളുടെ രഹസ്യാത്മകതയെക്കുറിച്ച് ചോദ്യങ്ങളുയരുന്നുവെന്നും 'ദ ഗാര്‍ഡിയന്‍' ദിനപത്രത്തില്‍ പറയുന്നു.
എന്നാല്‍, മായ്ച്ചുകളയാന്‍ കഴിയുമെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടിലെന്ന് ഋഷി സുനക്കിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു. ഔദ്യോഗിക അന്വേഷണങ്ങള്‍ക്ക് കൈമാറിയ പേപ്പറുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ കൈയ്യെഴുത്ത് കുറിപ്പുകള്‍ മായ്ക്കപ്പെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.