മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (എഎസ്ഐ) മോസ്കോയിൽ സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. പ്രാദേശികമായി ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പ് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി ആരംഭിച്ചിരുന്നു, അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. നന്നായി പ്രവർത്തിക്കുന്നതിനെ അനുകരിക്കുന്നതിൽ തെറ്റില്ല. അത് കൊണ്ട് ഇന്ത്യയെ മാതൃകയാക്കി റഷ്യയിലെ ആഭ്യന്തര ഉല്പന്നങ്ങളെയും ബ്രാൻഡുകളെയും പ്രോത്സാഹിപ്പിക്കുമെന്നും വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് ഫലപ്രദമായ മാതൃക സൃഷ്ടിക്കാൻ മുൻകൈയ്യെടുത്ത ഇന്ത്യയെ പുടിൻ പ്രത്യേകം അഭിനന്ദിച്ചു. റഷ്യയിലെ ഉല്പന്നങ്ങൾ പ്രവർത്തനക്ഷമവും സവിശേഷതകളും ഉള്ളതാക്കുന്നതിൻ്റെ ആവശ്യകതയെപ്പറ്റി പുടിൻ പറഞ്ഞു. വ്യാവസായിക മേഖലയിൽ വികസനം കൊണ്ടുവരുന്നതിലെ പ്രധാന ഉറവിടമായി റഷ്യമാറണമെന്നും പുടിൻ കൂട്ടിച്ചേർത്തു. 2014 സെപ്തംബറിലാണ് മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി ആരംഭിച്ചത്. ഇന്ത്യയെ ഏറ്റവും ഇഷ്ടപ്പെട്ട ആഗോള ഉൽപ്പാദന കേന്ദ്രമായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.