ന്യൂയോർക്ക്: ഊബർ ടാക്സിയിൽ എണ്ണൂറോളം ഇന്ത്യക്കാരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്തിയ ഇന്ത്യക്കാരന് മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചു. രാജീന്ദർ പാൽ സിങ് ജസ്പാൽ ഗിലിനെയാണ് കുറ്റക്കാരനായി കണ്ട് യുഎസ് കോടതി ശിക്ഷ വിധിച്ചത്. കാനഡ വഴിയാണ് യു എസിലേക്ക് ആളുകളെ കടത്തിയതെന്നും അഞ്ച് ലക്ഷം ഡോളർ പ്രതിഫലമായി ലഭിച്ചെന്നും ഇയാൾ കോടതിയിൽ സമ്മതിച്ചു. കാലിഫോർണിയയിൽ സ്ഥിരതാമസക്കാരനായ ജസ്പാലിന് യുഎസ് ജില്ലാ കോടതിയാണ് 45 മാസത്തെ ശിക്ഷ വിധിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ എണ്ണൂറോളം ഇന്ത്യക്കാരെയാണ് ഇയാൾ അനധികൃതമായി യുഎസിലേക്ക് കടത്തിയതെന്ന് യു എസ് അറ്റോർണി ടെസ്സ എം ഗോർമാൻ പറഞ്ഞു. യുഎസിൽ എത്താൻ ആഗ്രഹിക്കുന്നവരുടെ കയ്യിൽ നിന്ന് അധിക തുക കൈപ്പറ്റിയാണ് ഇയാൾ അതിർത്തി കടത്തിയിരുന്നത്. ഒരാളിൽ നിന്ന് 70,000 യുഎസ് ഡോളർ വരെ വാങ്ങിയിരുന്നെന്നാണ് വിവരം.
കാനഡയുടെ അതിർത്തി വഴി സിയാറ്റിൽ പ്രദേശത്ത് എത്തുന്ന ആളുകളെ ജസ്പാലും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് ഊബർ ടാക്സിയിൽ വാഷിംഗ്ടണിൽ എത്തിക്കുന്നത്. 2018 നും 2022നുമിടയിൽ അറൂന്നുറിനടുത്ത് ട്രിപ്പുകളാണ് ഇയാൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ നിന്ന് ഒരു വാഹനത്തിൽ തുടങ്ങുന്ന യാത്ര പിന്നീട് മറ്റ് വാഹനങ്ങളിലായി തുടരും. അങ്ങനെയാണ് ലക്ഷ്യസ്ഥാനത്ത് ആളുകളെ എത്തിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 45,000 യുഎസ് ഡോളറും വ്യാജ രേഖകളും കണ്ടെത്തി. ജയിൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞാലുടൻ യുഎസിൽ നിന്ന് ജസ്പാലിനെ നാട് കടത്തുമെന്നാണ് റിപ്പോർട്ടുകൾ.