സോള്‍: പ്രായം കണക്കാക്കാന്‍ കൊറിയയിൽ ഇനി പുതിയ രീതി. ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇനി രണ്ട് വയസുവരെ കുറയും. ഇതുവരെ ഉപയോഗിച്ച് വന്ന പരാമ്പരാഗത രീതി ഉപേക്ഷിച്ച് ലോകമെമ്പാടുളള പൊതുരീതി അനുസരിച്ചായിരിക്കും കൊറിയയില്‍ പ്രായം നിശ്ചയിക്കുന്നത്. ഇന്നു മുതല്‍ ഇത് പ്രാബല്യത്തിൽ വരും.
പരമ്പരാഗത കൊറിയന്‍ രീതി അനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. പിന്നീട് വരുന്ന ജനുവരി ഒന്നിന് രണ്ട് വയസ് തികയും. അതില്‍ അവരുടെ ജന്മദിനം മാനദണ്ഡമല്ല. ഉദാഹരണത്തിന് ഡിസംബര്‍ 31ന് ജനിക്കുന്ന കുഞ്ഞിന് ജനുവരി ഒന്നിന് രണ്ട് വയസാകും എന്ന് ചുരുക്കം. പിന്തുടര്‍ന്ന് വരുന്ന രീതി പ്രകാരം നിയമപരവും സാമൂഹികപരവുമായി ഒരുപാട് തര്‍ക്കങ്ങളും ആശയകുഴപ്പങ്ങളും നിലനില്‍ക്കുന്നതിനാലാണ് ലോകമെമ്പാടുമുള്ള രീതി തന്നെ സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്‌കൂള്‍ അഡ്മിഷന്‍, നിര്‍ബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളില്‍ ജനുവരി ഒന്ന് അടിസ്ഥാനത്തിലാകും യോഗ്യത നിര്‍ണയിക്കുക.
ഇനി മുതല്‍ ജനിക്കുന്ന കുഞ്ഞിന് പുജ്യം വയസും ആദ്യ ജന്മദിനത്തില്‍ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയ മാറും. ഉത്തര കൊറിയ 1985 മുതല്‍ പൊതുരീതിയാണ് പിന്തുടരുന്നത്.