സിയോൾ: ദക്ഷിണ കൊറിയയിൽ യുവതി തൻ്റെ നവജാതശിശുക്കളെ കൊന്ന് വർഷങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചു. മുപ്പത് വയസുകാരിയായ യുവതി സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. 12,10,8 വയസ്സ് പ്രായമുള്ള കുട്ടികൾ ഇവർക്കുണ്ട്. ഇതിനു ശേഷം ജനിച്ച കുഞ്ഞുങ്ങളെയാണ് ഇവർ കൊലപ്പെടുത്തിയത്.
2018ലാണ് നാലാമത്തെ കുട്ടിയായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. ഒരു ദിവസം മാത്രം പ്രായമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം ഫ്രീസറിൽ വെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു 2019 ൽ ഇവർക്കുണ്ടായ ആൺകുഞ്ഞിനെയും ഇതേ രീതിയിലാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ഇവർ അബോർഷൻ നടത്തിയിട്ടുള്ളതായും യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു.
ആശുപത്രിയിൽ കുഞ്ഞുങ്ങൾ ജനിച്ചതിൻ്റെ രേഖകൾ ഉണ്ടെങ്കിലും അവരുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സർക്കാരിന്റെ ബോർഡ് ഓഫ് അഡൾട്ട് ആൻഡ് ഇൻസ്‌പെക്ഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ഈ സംഭവം പുറത്ത് വന്നത്. തുടർന്ന് പൊലീസ് യുവതിയുടെ വീട്ടിൽ പരിശോധന നടത്തി. രണ്ട് കൊലപാതങ്ങൾ ചെയ്തെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറയുന്നു. ഒരു കുഞ്ഞിനെ വീട്ടിലും മറ്റൊരു കുഞ്ഞിനെ ആശുപത്രിക്ക് സമീപത്തുവെച്ചുമാണ് യുവതി കൊന്നതെന്നാണ് വിവരങ്ങൾ.