മോസ്കോ: വ്ളാദിമർ പുടിനെതിരെ വിമത നീക്കത്തിന് നേതൃത്വം നൽകിയ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രിഗോസിൻ റഷ്യ വിടുന്നു. പ്രിഗോസിൻ ബെലാറൂസിലേക്ക് കടക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമത നീക്കത്തിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ പ്രിഗോസിനെതിരെ ചുമത്തിയിരുന്ന കേസുകൾ റഷ്യൻ സർക്കാർ പിൻവലിച്ചു.
വിമത നീക്കം അവസാനിപ്പിച്ച വാഗ്നർ സേനാഗംങ്ങൾക്ക് റഷ്യൻ സൈന്യത്തിൽ ജോലി നൽകുമെന്ന് വ്ളാദിമർ പുടിന്റെ ഓഫീസ് അറിയിച്ചു. കരാർ അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാനുളള അവസരം നൽകും. അട്ടിമറി ശ്രമം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. വാഗ്നർ ഗ്രൂപ്പിന്റെ നീക്കവും റഷ്യയിലെ ആഭ്യന്തര സാഹചര്യങ്ങളും യുക്രെയ്നുമായുളള യുദ്ധത്തെ ബാധിക്കില്ലെന്നും പുടിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം വാഗ്നർ ഗ്രൂപ്പിന്റെ വിമത നീക്കം പ്രസിഡന്റ് വ്ളാദിമർ പുടിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്ന വിലയിരുത്തലുണ്ട്. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ പ്രിഗോസിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിമത നീക്കം അവസാനിപ്പിക്കാൻ തീരുമാനമായത്. വാഗ്നർ ഗ്രൂപ്പിന്റെ സുരക്ഷ ബെലാറൂസ് വാഗ്ദാനം ചെയ്യുന്നുവെന്ന് അലക്സാണ്ടർ ലുക്കാഷെങ്കോ ഉറപ്പ് നൽകി. രക്തചൊരിച്ചിൽ ഒഴിവാക്കാനായി പിന്മാറുന്നുവെന്നായിരുന്നു പ്രിഗോസിൻ വിമത നീക്കം അവസാനിപ്പിച്ചതിനെ തുടർന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്. വ്ളാദിമർ പുടിന്റെ നിർദേശ പ്രകാരമായിരുന്നു ബെലാറൂസിന്റെ മധ്യസ്ഥ ചർച്ച.
റോസ്തോവ് പിടിച്ചെടുത്തതിന് ശേഷം മോസ്കോ ലക്ഷ്യമാക്കി 1,100 കിലോമീറ്റർ വാഗ്നർ സേന സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചർച്ച വിജയം കണ്ടത്. വാഗ്നർ സേന റോസ്തോവിൽ നിന്ന് പൂർണമായും പിൻവലിഞ്ഞിട്ടുണ്ട്. വാഗ്നർ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ റഷ്യൻ സൈന്യം നഗരം ഏറ്റെടുത്തു.