വാഗ്നർ ഗ്രൂപ്പിന്റെ നീക്കം യുഎസ് ചാരസംഘടന നേരത്തെ അറിഞ്ഞു: റിപ്പോർട്ട്

'വാഗ്നർ ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരം ജൂൺ പകുതിയിൽ തന്നെ യുഎസ് ചാരസംഘടനയ്ക്ക് ലഭിച്ചിരുന്നു'
വാഗ്നർ ഗ്രൂപ്പിന്റെ നീക്കം യുഎസ് ചാരസംഘടന നേരത്തെ അറിഞ്ഞു: റിപ്പോർട്ട്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരെയുളള യെവ്ജെനി പ്രിഗോസിന്റെ അട്ടിമറി നീക്കത്തെ കുറിച്ചുളള വിവരം ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ ചാരസംഘടനയ്ക്ക് ലഭിച്ചതായി റിപ്പോർട്ട്. റഷ്യയിൽ സംഭവിക്കാൻ പോകുന്ന ആഭ്യന്തരപ്രശ്നങ്ങളെ കുറിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലും പെന്റഗണിലും ക്യാപിറ്റൽ ഹില്ലിലും ചർച്ച ചെയ്തതായി വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും റിപ്പോ‍ർട്ട് ചെയ്തു.

റഷ്യൻ സൈന്യത്തിന് നേരെയുളള വാഗ്നർ ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരം ജൂൺ പകുതിയിൽ തന്നെ യുഎസ് ചാരസംഘടനയ്ക്ക് ലഭിച്ചിരുന്നു. ആണാവായുധങ്ങൾ കൈവശം വെക്കുന്ന റഷ്യയിൽ നടക്കാൻ പോകുന്ന അസ്വസ്ഥതകളെ കുറിച്ച് യുഎസിന് ആശങ്കയുണ്ടായിരുന്നു. ഇതുമൂലം ഈ വിവരം മറച്ചുവെച്ചെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു.

അടുത്ത ബന്ധമുളള പ്രിഗോസിൻ ഒരു ദിവസം തന്നെ തിരിഞ്ഞുകൊത്തുമെന്ന് പുടിൻ പ്രതീക്ഷിച്ചിരുന്നതായി യുഎസ് ചാരസംഘടന വിശ്വസിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സായുധ കലാപം രാജ്യവിരുദ്ധമാണെന്നും സൈന്യത്തിന് എതിരെ നീങ്ങുന്നവർ ശിക്ഷിക്കപ്പെടുമെന്നും വാഗ്നർ ഗ്രൂപ്പിന്റെ അട്ടിമറി ശ്രമത്തിന് പിന്നാലെ വ്ളാദിമർ പുടിൻ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടന്ന ബെലാറൂസിന്റെ നേതൃത്വത്തിലുളള മധ്യസ്ഥ ചർച്ചക്ക് ആഹ്വാനം ചെയ്തതും പുടിൻ തന്നെയായിരുന്നു.

വെള്ളിയാഴ്ച യുക്രെയ്നിൽ നിന്നും റഷ്യയിലേക്ക് നീങ്ങിയ വാഗ്നർ ഗ്രൂപ്പ് റോസ്തോവ് പിടിച്ചെടുത്തിരുന്നു. മോസ്കോയിലേക്ക് പോകവെയാണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ പ്രിഗോസിനുമായി ചർച്ച നടത്തി വിമത നീക്കം അവസാനിപ്പിച്ചത്. വാഗ്നർ ഗ്രൂപ്പിന്റെ സുരക്ഷ ബെലാറൂസ് വാഗ്ദാനം ചെയ്യുന്നുവെന്ന് അലക്സാണ്ടർ ലുക്കാഷെങ്കോ ഉറപ്പ് നൽകി. രക്തചൊരിച്ചിൽ ഒഴിവാക്കാനായി പിന്മാറുന്നുവെന്നായിരുന്നു പ്രിഗോസിൻ വിമത നീക്കം അവസാനിപ്പിച്ചതിനെ തുടർന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്.

റോസ്തോവ് പിടിച്ചെടുത്തതിന് ശേഷം മോസ്കോ ലക്ഷ്യമാക്കി 1,100 കിലോമീറ്റർ വാഗ്നർ സേന സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചർച്ച വിജയം കണ്ടത്. വാഗ്നർ സേന റോസ്തോവിൽ നിന്ന് പൂർണമായും പിൻവലിഞ്ഞിട്ടുണ്ട്. വാഗ്നർ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ റഷ്യൻ സൈന്യം നഗരം ഏറ്റെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com