ഇടുക്കി: സീസൺ സമയത്തുപോലും ഇടുക്കിയിലെ ടൂറിസം മേഖല മന്ദഗതിയിലാണ്. ഓണക്കാല അവധിയിൽ സഞ്ചാരികളുടെ വരവ് കാത്തിരുന്ന ഇടുക്കി നിരാശയിലാണ്. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന വാഗമണ്ണില്‍ പോലും പ്രതിദിനം എത്തിയത് അയ്യായിരത്തില്‍ താഴെ സഞ്ചാരികള്‍ മാത്രമാണ്. ചൂട് കൂടിയ കാലാവസ്ഥയാണ് സഞ്ചാരികളെ അകറ്റി നിര്‍ത്തുന്നത്. ഇടുക്കിയിലെ കാര്‍ഷിക മേഖലയും കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്.
ഇത്തവണ ഓണക്കാലത്ത് ഏറെ സജീവമാകുമെന്ന പ്രതീക്ഷയായിരുന്നു വിനോദ സഞ്ചാര മേഖലയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കത്തി നില്‍ക്കുന്ന വെയിലും ചൂടും ഇടുക്കിയിലേയ്ക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കിയത്. സാധാരണ ഓണക്കാലത്ത് പ്രതിദിനം പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് വരുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന വാഗമണ്‍, മൂന്നാര്‍, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് എന്നിവിടങ്ങളില്‍ വളരെ കുറച്ച് സഞ്ചാരികള്‍ മാത്രമാണ് എത്തിയത്.
ഇത്തവണ വാഗമണ്ണില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത് (6400 പേർ) കഴിഞ്ഞ മാസം അവസാനമാണ്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 1500 പേരും ഹില്‍വ്യൂ പാര്‍ക്കില്‍ 2100 പേരും. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിയിൽ ജില്ലയിലെ ഡിറ്റിപിസിയുടെ ഒമ്പത് സെന്‍ററുകളില്‍ ആകെ എത്തിയത് ഒരുലക്ഷത്തി ഏഴായിരത്തോളം സഞ്ചാരികള്‍ മാത്രമാണ്.