ഇടുക്കി: ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നി ഉത്പന്നങ്ങൾ തടഞ്ഞ് തമിഴ്നാട്. പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശന നടപടികളുമായി ഇരു സംസ്ഥാനങ്ങളും രംഗത്ത് വരുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കോ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കോ പന്നിയോ, പന്നി ഉൽപ്പന്നങ്ങളോ കടത്തിക്കൊണ്ട് വരുന്നത് ഇരുസംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളിൽ ശക്തമായ പരിശോധനകളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ചെക്ക് പോസ്റ്റുകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശവും തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിൻറെ പരിശോധനകൾ പുരോഗമിക്കുന്നത്. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിലാണ് വകുപ്പിന്‍റെ മുഴുവൻ സമയ പരിശോധന നടക്കുന്നത്.
ജൂലൈ 15 വരെയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരുന്നത് വ്യാപകമായി തടഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. അതേ സമയം ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പന്നികൾ ചത്താലോ രോഗം സ്ഥിരീകരിച്ചാലോ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നാണ് നിർദേശം.