മുംബൈ: കായിക മേഖലയിൽ ചിലപ്പോൾ മത്സരങ്ങൾക്ക് ആവേശത്തിനുമപ്പുറം വൈരത്തിന്റെ മാനവുമുണ്ടാകും. എന്നാൽ കളിക്കളത്തിനപ്പുറം അത്തരം വൈരങ്ങൾ നിലനിൽക്കാറില്ല. മാത്രമല്ല ഇത്തരം വൈരങ്ങൾ നടക്കുന്ന ടീമുകളിലെ താരങ്ങൾ തമ്മിലുള്ളത് മികച്ച സൗഹൃദങ്ങളായിരിക്കും. ഇന്ത്യയുടെയും പാകിസ്താന്റെയും ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ളത് അത്തരം സൗഹൃദങ്ങളാണ്. പാകിസ്താൻ നായകൻ ബാബർ അസം തന്റെ ഇഷ്ടതാരങ്ങളെ വെളിപ്പെടുത്തിയപ്പോൾ അതിൽ രണ്ട് പേർ ഇന്ത്യൻ ബാറ്റർമാരാണ്.
ഇന്ത്യയുടെ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ന്യുസിലൻഡിന്റെ കെയ്ൻ വില്യംസണുമാണ് പാക് നായകന്റെ ഇഷ്ടതാരങ്ങള്‍. മൂന്ന് പേരും ലോകത്തെ മികച്ച താരങ്ങളാണ്. ഗ്രൗണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയാണ് മൂവരും ക്രിക്കറ്റ് കളിക്കുന്നത്. അതാണ് ഇവർ മികച്ച താരങ്ങളായത്. സാഹചര്യങ്ങൾ എതിരാകുമ്പോഴും കടുപ്പമേറിയ ബൗളിങ്ങിനെതിരെയും മികച്ച പ്രകടനം നടത്താൻ കോഹ്‌ലി, രോഹിത്, വില്യംസൺ എന്നിവർക്ക് കഴിയുമെന്ന് ബാബർ അസം വ്യക്തമാക്കി.
ഏകദിന ലോകകപ്പിൽ കോഹ്‌ലിയും രോഹിതും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ കൈവിരലിന് പരിക്കേറ്റ കെയ്ൻ വില്യംസൺ കിവിസ് ടീമിലില്ല. ഒരു മത്സരത്തിൽ മാത്രമാണ് വില്യംസണ് കളിക്കാൻ കഴിഞ്ഞത്. ബാബർ അസം മോശം പ്രകടനമാണ് ലോകകപ്പിൽ നടത്തുന്നത്. ഇന്ത്യയ്ക്കും ന്യുസിലൻഡിനും സെമി സാധ്യത നിലനിൽക്കുമ്പോൾ പാകിസ്താൻ പുറത്താകലിന്റെ വക്കിലാണ്.