യാംബു: ഹൃദയാഘാതം മൂലം ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. മലപ്പുറം വേങ്ങര അരീക്കുളം സ്വദേശിനി പാത്തുമ്മു (63) ആണ് മരിച്ചത്. ഉംറ വിസയിൽ സൗദിയിലെത്തിയ പാത്തുമ്മു യാംബുവിലുള്ള മകന്റെ വീട്ടിൽവെച്ച് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
ഫെബ്രുവരി 14 ന് രണ്ടാമത്തെ മകൻ ജാഫർ ശരീഫ്, ഷറഫുദ്ധീന്റെ ഭാര്യ നസ്റീന, അവരുടെ മക്കൾ എന്നിവരോടൊപ്പം ഉംറ വിസയിൽ സൗദിയിൽ എത്തിയതായിരുന്നു. കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ചിരുന്നു. മെയ് 12ന് നാട്ടിലേക്ക് തിരികെ പോകുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു.
മൃതദേഹം യാംബു ജനറൽ ആശുപത്രിയിലാണുള്ളത്. നടപടികൾ പൂർത്തിയാക്കിയ ശേഷം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ മുസ്തഫ മൊറയൂർ, ശങ്കർ എളങ്കൂർ, നാസർ നടുവിൽ, എ.പി സാക്കിർ, അസ്‌കർ ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.