അബുദബി: യുഎഇയിൽ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഷാർജയിൽ നിരവധി താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിത മേഖലയിൽ ബോട്ടുകൾ, കയാക്കുകൾ, ജെറ്റ് സ്കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. കുടിയൊഴിപ്പിക്കലിന് ശേഷം, മാറ്റി താമസിപ്പിച്ചവർക്കായി ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതബാധിതരുടെ എണ്ണം വിലയിരുത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിർദേശം നൽകിയിരുന്നു. രാജ്യം ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്റ് നിർദേശം നൽകിയത്.
മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധികളാണ് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നതെന്നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ പൗരന്മാരും താമസക്കാരും പ്രകടിപ്പിച്ച സ്നേഹത്തെയും ഐക്യത്തെയും അവബോധത്തെയും കുറിച്ച് പരാമർശിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.