ഷാർജയിൽ കെട്ടിടത്തിലെ തീപിടിത്തം; മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ
ഷാർജ: എമിറേറ്റിലെ അൽ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാർ. ബാംഗ്ലൂർ സ്വദേശി മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശി 29കാരിയായ സംറീൻ ബാനു എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. അപകടത്തിൽ പരിക്കേറ്റ് സംറീൻ ബാനുവിൻ്റെ ഭർത്താവും ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറാണ് മൈക്കിൾ സത്യദാസ്. എആർ റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികൾക്ക് സൗണ്ട് എഞ്ചിനീയറായി മൈക്കിൾ പ്രവർത്തിച്ചിട്ടുണ്ട്.
നടപടികൾ പൂർത്തീകരിച്ച ശേഷം യുവതിയുടെ മൃതദേഹം ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി. ഫെബ്രുവരിയിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആവശ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരെ സന്ദർശിച്ചതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
മരിച്ചവരിൽ ഫിലിപ്പീൻസ് പ്രവാസിയുമുണ്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം. അവരുടെ ഭർത്താവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട എല്ലാവർക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഷാർജ അൽ നഹ്ദയിലെ താമസകെട്ടിടത്തിനാണ് തീപിടിച്ചത്. പരിക്കേറ്റവരിൽ 17 പേർ ഇപ്പോൾ ആശുപത്രിയിലാണ്. 27 പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും ഷാർജ പൊലീസ് അറിയിച്ചു. 750 അപ്പാർട്ട്‌മെൻ്റുകളുള്ള ഒൻപത് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.