ദുബായ്: ദുബായ് സർക്കാരിന് പുതിയ ലോഗോ. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ലോഗയോക്ക് അംഗീകാരം നൽകിയത്. ഞായറാഴ്ച ചേർന്ന എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിലായിരുന്നു പുതിയ ലോഗോയ്ക്ക് അംഗീകാരം ലഭിച്ചത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പുതിയ ലോഗോ ഉപയോഗിക്കാൻ ഷെയ്ഖ് ഹംദാൻ നിർദേശം നൽകിയിട്ടുണ്ട്. പുതിയ ലോഗോ നടപ്പിലാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ കാലയളവാണ് അനുവദിച്ചിരിക്കുന്നത്.
ഫാൽക്കൺ, പായ്ക്കപ്പല്‍ (യുഎഇയുടെ പരമ്പരാഗത ബോട്ട്), ഈന്തപ്പന, ഗാഫ് ഇലകൾ, പതാക എന്നിങ്ങനെ അഞ്ച് അടയാളങ്ങളാണ് ലോഗോയിലുള്ളത്. ഫാൽക്കൺ അഭിമാനത്തിന്റെയും ശക്തമായ വീക്ഷണത്തിന്റെയും പ്രതീകമാണ്. ദുബായുടെ ചരിത്രം, സംസ്കാരം എന്നിവയുടെ പ്രതീകമായ ദൗ, ദാനത്തിന്റെ പ്രതീകമായി ഈന്തപ്പന, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയിലേക്ക് വിരൽചൂണ്ടി ഗാഫ് ഇലകൾ എന്നിവയാണ് ലോഗോയിലുള്ളത്.
'ഞങ്ങൾ ദുബായിയുടെ പഴയ ചിഹ്നം പുനരുജ്ജീവിപ്പിക്കുകയും ദുബായ് ഗവൺമെൻ്റ് പുതിയ ലോഗോ സ്വീകരിക്കുകയും ചെയ്തു. പുതിയ ലോഗോ എമിറേറ്റിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും പരിവർത്തനാത്മക വികസന യാത്രയെയും ഭാവിയുടെ നഗരമായി പരിണമിക്കുന്നതിനെയും പ്രതീകപ്പെടുത്തുന്നു', ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കാര്യക്ഷമതയുടെയും മികവിൻ്റെയും സംസ്കാരത്തിന് കീഴിൽ സേവിക്കാനും പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധരായ ടീമുകളെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.