അബുദബി: ജോര്‍ദാന്‍-സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായി അപലപിച്ച് യുഎഇ. ജോര്‍ദാന് യുഎഇ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ക്രിമിനൽ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും യുഎഇ വ്യക്തമാക്കി. യുഎസ് ഗവൺമെൻ്റിനോടും ജനങ്ങൾക്കും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.