റിയാദ്: ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായുളള സൗദിയുടെ ആഗോള മാർക്കറ്റിങ് ക്യാമ്പയിനിങിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തുടക്കം കുറിക്കും. സൗദിയുടെ ടൂറിസം അംബാസഡറാണ് ലയണൽ മെസ്സി.
'നിങ്ങൾ ചിന്തിക്കുന്നതിന് അപ്പുറം പോകുക' എന്ന സ്ലോഗനോട് കൂടിയാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. യൂറോപ്പ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ വിപണിയാണ് ക്യാമ്പയിൻ ലക്ഷ്യംവെക്കുന്നത്. സൗദിയുടെ സാംസ്കാരിക മാറ്റങ്ങൾ, രാജ്യത്തെ കുറിച്ചുളള പൊതുവായ തെറ്റിദ്ധാരണകൾ മാറ്റുകയുമാണ് ക്യാമ്പയ്നിങിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ വൈവിധ്യത്തെ കണ്ടെത്താനും അവരുടെ ഓർമ്മകൾ പങ്കിടാനുമായി സഞ്ചാരികളെ സൗദി ക്ഷണിക്കുകയാണ്. ടിക് ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും #ShareYourSaudi, #السعودية_بعيونك എന്നീ ദ്വിഭാഷാ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് അനുഭവങ്ങൾ പങ്കുവെക്കാം.
ടൂറിസം മനസ്സിനെ തുറക്കുന്നു എന്ന ഐക്യരാഷ്ട്ര സഭയുടെ പദ്ധതി പോലെയാണ് സൗദിയുടെ പദ്ധതിയും. വിനോദസഞ്ചാരത്തിലൂടെ കാഴ്ചപ്പാടുകൾ വിശാലമാക്കാനും സംസ്‌കാരങ്ങളെ ബന്ധിപ്പിക്കാനുമുള്ള ശ്രമമാണിതെന്നും അധികൃതർ വ്യക്തമാക്കി. ക്യാമ്പയിനിങിന്റെ ഭാഗമായി മെസ്സിയെ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.
സൗദി വനിതകൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി വനിതാ ദേശീയ ഫുട്‌ബോൾ ടീം, മോട്ടോർ സ്‌പോർട്‌സ് അത്‌ലറ്റ് ഡാനിയ അക്കീൽ, ബഹിരാകാശത്തെത്തിയ ആദ്യ സൗദി വനിത റയ്യാന ബർനാവി തുടങ്ങിയ വനിതകൾ ദൃശ്യത്തിൽ കാണാം. റിയാദ് സീസൺ, ജിദ്ദ സീസൺ, ദിരിയ സീസൺ എന്നിവയുൾപ്പെടെ 17,000 പരിപാടികളാണ് സൗദിയിൽ നടക്കാൻ പോകുന്നത്. അൽ നസർ, അൽ ഹിലാലിനും എതിരായ ഇൻ്റർ മിയാമിയുടെ രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ക്യാമ്പയിനിങിന്റ ലോഞ്ച് ഉണ്ടാകും.