കുവൈറ്റ് സിറ്റി: കുവൈറ്റിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ഞൂറിലധികം അനധികൃത താമസക്കാരെ പിടികൂടി. താമസം, തൊഴിൽ നിയമങ്ങൾ എന്നിവ ലംഘിച്ചവരെയാണ് പിടികൂടിയത്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജിലീബ് അൽ ഷുയൂഖ്, അൽ ഫർവാനിയ, അൽ ഫഹാഹിൽ എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ റൈഡിലായിരുന്നു നിയമലംഘകരെ പിടികൂടിയത്.
രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ സംരക്ഷിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരും. കഴിഞ്ഞ വർഷം കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനും 42,000 പ്രവാസികളെ നാടുകടത്തിയതായാണ് റെക്കോർഡ്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം വിദേശികളാണ്.