അബുദബി: നാസയുടെ ലൂണാര്‍ ഗേറ്റ് വേ സ്റ്റേഷനുമായുള്ള സഹകരണം ആരംഭിച്ച് യുഎഇ. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ നിന്നുള്ള സംഘം പദ്ധതിയുടെ നിര്‍ണായക ഘടകമായ എയര്‍ലോക് വികസിപ്പിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കേന്ദ്ര ഡയറക്ടര്‍ ജനറല്‍ സേലം അല്‍ മര്‍റി അറിയിച്ചു. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ ഗേറ്റ്‌വേ ടീമുമായി കൂടിക്കാഴ്ച നടത്തി. സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി ഉൾപ്പെടെ നാല് എമിറാത്തി ബഹിരാകാശ സഞ്ചാരികളും യുഎഇയുടെ ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയായ നോറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ ലൂണാർ ഗേറ്റ്‌വേയുടെ ഒരു ഭാഗത്തിന്റെ പ്രോട്ടോടൈപ്പ് പരിശോധിക്കുന്ന ചിത്രങ്ങൾ അൽ മർറി എക്സിലൂടെ പങ്കുവെച്ചു.
ഗേറ്റ്‌വേയുടെ ആദ്യ നിർമ്മിത ഭാഗമായ ലൂണാർ ഗേറ്റ്‌വേയുടെ ഹാബിറ്റേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഔട്ട്‌പോസ്റ്റിന്റെ (HALO) മോക്ക്അപ്പിന്റെ ഫോട്ടോകളും അൽ മർറി പങ്കിട്ടു. അമേരിക്ക, കാനഡ, ജപ്പാൻ, യുറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇയും ഭാഗമാകുന്നത്. ഈ മാസം ആദ്യം പ്രധാന ബഹിരാകാശ സംരംഭത്തെ പിന്തുണക്കുന്നതിനായി യുഎസുമായി യുഎഇ. കരാറൊപ്പിട്ടിരുന്നു. എയർലോക്ക് വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുമായാണ് എംബിആർഎസ്സി. പ്രവർത്തിക്കുന്നത്.
നാസയുടെ ആർട്ടിമിസ് പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നണ് ചാന്ദ്ര ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പോകുന്ന ബഹിരാകാശ നിലയം. ഇതിനായുള്ള എയർലോക്കാണ് യുഎഇ നിർമ്മിച്ചു നൽകുന്നത്. ബഹിരാകാശ നിലയത്തിലേക്കുള്ള കവാടമായി പ്രവർത്തിക്കുന്നതാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ 2030ൽ യുഎഇയുടെ ബഹിരാകാശ യാത്രികനെ ചന്ദ്രനിലെത്തിക്കും.പുതിയ സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ജീവിക്കാനും പഠനങ്ങൾ നടത്താനും സൗകര്യമൊരുക്കും. എയർലോക്ക് ബഹിരാകാശത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് സഹായിക്കും.