റിയാദ്: റീഎന്‍ട്രി വിസയുടെ കാലാവധി തീരുംമുമ്പ് മടങ്ങിയെത്താത്ത പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്ത് സൗദി അറേബ്യ. എക്‌സിറ്റ്, റീഎൻട്രി വിസയിൽ രാജ്യം വിടുകയും വിസ കാലഹരണപ്പെടുന്നതിന് മുമ്പ് മടങ്ങിവരാതിരിക്കുകയും ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് നിലവിലുള്ള മൂന്ന് വർഷത്തെ വിലക്കാണ് നീക്കം ചെയ്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വകുപ്പ് അറിയിച്ചു. ചൊവ്വാഴ്‌ചയാണ് പുതിയ നിർദേശം നിലവിൽ വന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ ജവാസാത്ത് ഓഫിസുകളെയും വിമാന കമ്പനികളേയും ഷിപ്പിങ് കമ്പനികളേയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും പ്രവേശന വിലക്ക് റദ്ദാക്കിയ കാര്യം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. റീഎന്‍ട്രി വിസ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് ഏതു സമയവും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയില്‍ ഇനി പ്രവേശിക്കാവുന്നതാണ്.
എക്‌സിറ്റ് ആൻഡ് റീഎൻട്രി വിസയുടെ സാധുതയുള്ള കാലയളവിനുള്ളിൽ തിരിച്ചെത്താത്തവരുടെ തിരിച്ചുവരവ് തടയണമെന്ന വ്യവസായികളുടെ ആവശ്യത്തെ തുടർന്നാണ് ഡയറക്‌ടറേറ്റ് നേരത്തേ നിരോധനം നടപ്പാക്കിയത്. കൃത്യസമയത്ത് തിരിച്ചെത്താത്ത തൊഴിലാളികളെ തിരികെയെത്തിക്കാൻ അനുവദിക്കില്ലെന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യവസായികളുടെ ആവശ്യം.
ചില തൊഴിലാളികളുടെ ഇത്തരം പ്രവൃത്തികൾ അവരുടെ റസിഡൻസി പെർമിറ്റ് (ഇഖാമ), വർക്ക് പെർമിറ്റ്, തൊഴിലാളികൾ പുറപ്പെടുന്നതിന് മുമ്പുള്ള റിട്ടേൺ ടിക്കറ്റുകൾ എന്നിവ പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി തൊഴിലുടമകൾ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി. എന്നാൽ ഇനി പഴയ തൊഴിലുടമയുടെ അടുത്തേക്കോ പുതിയ തൊഴിലുടമക്ക് കീഴിലോ ജോലി ചെയ്യാന്‍ പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന മൂന്നു വര്‍ഷ വിലക്ക് ബാധകമാവില്ല. ഈ നീക്കം രാജ്യത്തെ നിക്ഷേപവും തൊഴില്‍ അന്തരീക്ഷവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണെന്ന് അറബിക് ദിനപത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.