റിയാദ് : സൗദി-ഇന്ത്യ ഫെസ്റ്റിവൽ സീസൺ വൺ ജനുവരി 19ന് ജിദ്ദയിൽ നടക്കും. 5,000 വര്‍ഷത്തെ അറബ്-ഇന്ത്യാ ചരിത്രം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി ഇന്ത്യാ മഹോത്സവമാണിത്. വെള്ളിയാഴ്ച അൽ-റഹാബ് ജില്ലയിലുള്ള ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽവെച്ചാണ് സൗദി ഇന്ത്യാ സാംസ്‌കാരികോത്സവം നടക്കുക. ഇന്ത്യൻ കോൺസുലേറ്റും ഗുഡ്‌വില്‍ ഗ്ലോബൽ ഇനിഷ്യേറ്റീവും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
5കെ കാമറാഡറീസ്(അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന തലക്കെട്ടിൽ അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്നതാണ് സൗദി ഇന്ത്യാ സാംസ്‌കാരികോത്സവം. സൗദിയുടെയും ഇന്ത്യൻ സംസ്‌കാരങ്ങളുടെയും സമ്പന്നമായ പൈതൃകവും സമകാലിക പുതുമകളും പ്രദർശിപ്പിക്കുന്ന സംഗീതം, നൃത്തം, കല, പാചകരീതി എന്നിങ്ങനെ വിവിധ പരിപാടികളും ഉണ്ടാകും. സൗദി ഇന്ത്യ സൗഹൃദബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഫെസ്റ്റിവലെന്നും ഇത് വന്‍വിജയമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഫെസ്റ്റിവലിൽ മുഖ്യാതിഥി ആയെത്തും. സാംസ്‌കാരികോത്സവത്തില്‍ അറബ് മാധ്യമ പ്രവർത്തകൻ ഖാലിദ് അല്‍മഈന, കവി അബ്ദുല്ല ഉബൈയാന്‍, ലിനാ അല്‍മഈന, ഡോ. ഇസ്മായില്‍ മയ്മനി തുടങ്ങിയ ആളുകളും പങ്കെടുക്കും.