റിയാദ്: പ്രവാസി ഡെലിവറി ബോയിസിനെ നിരോധിക്കണമെന്ന് സൗദി എഴുത്തുകാരൻ. ഡെലിവറി സേവനങ്ങളുടെ വ്യാപനം സ്വകാര്യത നഷ്ടപ്പെടുന്നതിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും എഴുത്തുകാരൻ ചൂണ്ടിക്കാട്ടി. ഹോം ഡെലിവറി ബിസിനസ്സ് തഴച്ചുവളരുന്നത് സമൂഹത്തിൽ വർധിച്ചുവരുന്ന മടിയുടെ ലക്ഷണമാണെന്നും എഴുത്തുകാരൻ കുറിച്ചു. അല്‍ മദീന ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് അല്‍ മിര്‍വാനിയാണ് ഈ ആവശ്യമുന്നയിച്ചത്.
സമൂഹത്തില്‍ വ്യാപകമായ അലസത കാരണം ഹോം ഡെലിവെറി ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. ഡെലിവറി ബിസിനസ് വ്യാപനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം സ്വകാര്യത നഷ്ടപ്പെടുന്നതും സുരക്ഷാ പഴുതുകളുള്ളതുമാണെന്ന് എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു. 'പണ്ട് ഒരു കുപ്പിവെള്ളം വേണമെങ്കിൽ അടുത്തുള്ള പലചരക്ക് കടയിൽ നിന്ന് വാങ്ങാൻ നടക്കുകയോ വാഹനമെടുത്ത് പോവുകയോ ചെയ്യുമായിരുന്നു. അല്ലെങ്കില്‍ മകനുണ്ടെങ്കില്‍, അവന്‍ ആ ജോലി ഏറ്റെടുക്കും. ശമ്പളംകിട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ പണംതീരുന്നുവെന്ന പരാതികള്‍ക്കിടയിലും മടിയും അലസതയും വര്‍ധിക്കുന്നു', അൽ മിർവാനി കുറിച്ചു.
'പണത്തിനും പകരം ആശ്വാസം' ഓരോ വീട്ടുകാരുടെ മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. കുട്ടികളും ചെറുപ്പക്കാരും ടിവിയുടെയോ മൊബൈലിന്റെയോ മുമ്പില്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നു. വീട്ടിലേക്കും ജോലിസ്ഥലത്തേക്കും ഡെലിവറി ഏജന്റുമാരെ വിളിച്ചുവരുത്തുന്നു. മൊബൈല്‍ ക്ലിക്കിനപ്പുറത്ത് തന്നെ സേവിക്കാന്‍ മറ്റുള്ളവര്‍ ഉണ്ടെന്ന ചിന്ത ഇതിലൂടെ വളരുകയാണെന്നും എഴുത്തുകാരൻ വിമർശിച്ചു. മറ്റു ജോലികൾ ഒന്നും ചെയ്യാത്ത യുവാവ് ഈ ജോലി ചെയ്യുന്നതിൽ എതിർപ്പില്ല. എന്നാൽ പ്ലംബർ, കാർ ഡ്രൈവർ എന്നിങ്ങനെയുള്ള ജോലികൾക്ക് റിക്രൂട്ട് ചെയ്തയാളെ ഇത്തരം ജോലി ചെയ്യാൻ അനുവദിക്കരുത്. അയാളെ കൊണ്ടുവന്നത് ആ ജോലിക്ക് വേണ്ടിയല്ല എന്നും എഴുത്തുകാരൻ ആവശ്യപ്പെട്ടു.
ഹോം ഡെലിവറി കമ്പനികളില്‍ നിയമപ്രകാരം പ്രവാസികള്‍ക്ക് ജോലി അനുവദിക്കുന്നുണ്ടെങ്കിലും സൗദികള്‍ക്ക് മാത്രം ജോലി നല്‍കാനാണ് ഈ ബിസിനസ് ആരംഭിച്ചതെന്നും എഴുത്തുകാരൻ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ വലിയൊരു സമൂഹമാണ് സൗദി. ഔദ്യോഗിക കണക്കുകൾ പ്രകാരം സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 32.2 ദശലക്ഷത്തിൽ 13.4 ദശലക്ഷം വിദേശികളാണുള്ളത്. സമീപ വർഷങ്ങളിൽ, സൗദി അറേബ്യ 'സൗദിസേഷൻ' എന്നറിയപ്പെടുന്ന തൊഴിൽ നയത്തിന്റെ ഭാഗമായി തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.