സൗദി: രാജ്യത്ത് വാഹനമോടിക്കുന്നവർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് വകുപ്പ്. വാഹനങ്ങൾക്ക് ഇടയിലേക്ക് മറ്റു വാഹനങ്ങൾ ഇടിച്ചു കയറി നിയന്ത്രണമില്ലാതെ ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ചാൽ ശിക്ഷയായി 3,000 മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് സൗദി ട്രാഫിക് വിഭാഗം വിവരം പങ്കുവെച്ചത്.
ഇത്തരം പ്രവർത്തികൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വലിയ അപകടങ്ങൾക്ക് വരെയും കാരണമാകും. അമിത വേഗതയിൽ മറ്റുവാഹനങ്ങൾക്കിടയിൽ ഓടിച്ചുകയറുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണ്. ഇത് ഡ്രൈവിംഗ് ലൈസൻസിലെ എട്ട് ലോഗ്ഡ് പോയിന്റുകൾ ഉൾപ്പെടെ നിരവധി പിഴകൾക്ക് കാരണമാകും. ഇത്തരം പ്രവർത്തികൾ പിടിക്കപ്പെട്ടാൽ പരമാവധി പിഴ 3000 റിയാലാണ്. കൂടാതെ നിയമലംഘനം നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം വരെ സസ്പെൻഡ് ചെയ്യും. പരമാവധി മൂന്ന് മാസത്തെ തടവും ശിക്ഷയും ലഭിച്ചേക്കാം.