റിയാദ്: സൗദി അറേബ്യയിൽ പുതിയ നഗരം ഒരുങ്ങുന്നു. തലസ്ഥാന നഗരമായ റിയാദിന്‍റെ വടക്കുപടിഞ്ഞാറാണ് നഗരം വരുന്നത്. റിയാദിന്റെ അനുബന്ധ നഗരിയായി വിഭാവനം ചെയ്യപ്പെടുന്ന ഇവിടെ നിർമ്മിക്കാൻ ഒരുങ്ങുന്ന കെട്ടിടത്തിന് നിരവധി പ്രത്യേകതകളാണുള്ളത്. ദി ക്യൂബ് എന്ന പേരിൽ അറിയപ്പെടുന്ന കെട്ടിടത്തിന് 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമായിരിക്കും. 'റിയാദിന്റെ പുതിയ മുഖം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദി ക്യൂബ് ലോകത്തെ ഏറ്റവും വലിയ നിര്‍മിതികളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ട്.
ഏതാണ്ട് പൂര്‍ണ ഉയരമുള്ള നടുമുറ്റം, സര്‍പ്പിള ഗോപുരം എന്നിവയാണ് കെട്ടിടത്തിന്‍റെ പ്രധാന പ്രത്യേകതകൾ. കെട്ടിടത്തിനകത്ത് രണ്ട് ദശലക്ഷം ചതുരശ്ര മീറ്ററില്‍ കടകൾ, സാംസ്കാരികം, വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ടാകും. നഗരത്തിനുള്ളിലെ നഗരം നിർമ്മിക്കാനുള്ള പദ്ധതികൾ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. റിയാദിലെ മുറബ്ബ നഗരകേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് മെഗാ-പ്രൊജക്ട് പദ്ധതി നടപ്പാക്കുന്നത്. റിയാദിന്റെ വടക്കുപടിഞ്ഞാറായാണ് 19 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പുതിയ നഗരം ഒരുങ്ങുന്നത്. ഇത് രാജ്യത്തിന്റെ ഔദ്യോഗിക അംബരചുംബിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് പ്രഖ്യാപിച്ച വിശാലമായ മുറബ്ബ ജില്ലയുടെ ഭാഗമാണ് ക്യൂബ്. മൊത്തത്തിൽ, വികസനത്തിൽ 100,000 റസിഡൻഷ്യൽ യൂണിറ്റുകളും 9,000 ഹോട്ടൽ മുറികളും 980,000 ചതുരശ്ര മീറ്റർ കടകളും 1.4 ദശലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലവും അടങ്ങിയിരിക്കും. 80 വിനോദ-സാംസ്കാരിക വേദികൾ, ഒരു ടെക്നോളജി ആൻഡ് ഡിസൈൻ യൂണിവേഴ്സിറ്റി, ഒരു 'ഐക്കണിക്ക്' മ്യൂസിയം എന്നിവയും ഇതിൽ ഉൾപ്പെടും. 2030ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ക്യൂബ് നിർമ്മിക്കുന്നതിനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റാണ് ഫണ്ട് വഹിക്കുന്നത്.