മസ്ക്കറ്റ്: സലാം എയർ വീണ്ടും തിരുവനന്തപുരം -കോഴിക്കോട് അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നു. ഒമാന്റെ ബഡ്ജറ്റ് വിമാന കമ്പനിയായ സലാം എയർ അഞ്ചു ഇന്ത്യൻ നഗരങ്ങളിലേക്ക് വീണ്ടും സർവീസുകൾ തുടങ്ങുന്നതായി സലാം എയർ ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ് പത്രകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. അടുത്തമാസം മുതലാണ് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകള്‍ ആരംഭിക്കുക. ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂർ, തിരുവനന്തപുരം, ലഖ്‌നൗ എന്നിവയാണ് മസ്‌കറ്റുമായി ബന്ധിപ്പിക്കുന്ന അഞ്ച് ഇന്ത്യൻ നഗരങ്ങൾ.
ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവും കൊണ്ടാണ് ഇന്ത്യൻ സെക്ടറിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് സലാം എയർ ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ ഒക്ടോബർ മുതൽ സലാം എയർ നിറുത്തി വച്ചിരുന്നു. ഈ സർവീസാണ് വീണ്ടും പുനരാരംഭിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ സലാം എയർ ഇന്ത്യൻ സെക്ടറിൽ നിന്ന് പൂർണമായും പിൻവാങ്ങിയിരുന്നു, ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവീസുകൾ നിർത്തുന്നത് എന്നായിരുന്നു സലാം എയർ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലെ അന്നത്തെ വിശദീകരണം. കോഴിക്കോട്, തിരുവനന്തപുരം അടക്കം കേരളത്തിലെ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന സലാം എയറിന്‍റെ ഡിസംബർ മുതലുള്ള കടന്നുവരവ് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ബജറ്റ് എയര്‍ലൈനായ സലാം എയര്‍ നടത്തിയിരിക്കുന്നത്.