റിയാദ്: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടേയും കുടുംബത്തിന്റേയും ത്യാഗത്തിന്റെ സ്മരണക്കായാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജ് തീർത്ഥാടകർ ആദ്യ കല്ലേറ് കർമ്മം നിർവ്വഹിച്ചതിന് ശേഷം ബലിപെരുന്നാൾ ആഘോഷത്തിൽ പങ്കുചേരും. പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പെരുന്നാൾ നമസ്കാരത്തിന് ശേഷം ബലിപെരുന്നാളിന്റെ പ്രധാന കർമ്മമായ ബലികർമം നടക്കും. പ്രവാചകൻ ഇബ്രാഹിം നബി, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകൻ ഇസ്മാഈലിനെ ദൈവ കൽപന പ്രകാരം ബലി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നൽകാൻ ദൈവം നിർദ്ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ ആഘോഷം.