മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാനും മുംബൈ സിറ്റിയും ഏറ്റുമുട്ടും. രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് എഫ് സി ഗോവയെ വീഴ്ത്തിയാണ് മുംബൈ സിറ്റിയുടെ വിജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് മുംബൈ മുന്നിലായിരുന്നു. ഇത്തവണ ജോർജ് പെരെര ഡയസും ലാലിയന്‍സുവാല ചങ്‌തെയും മുംബൈ സിറ്റിയ്ക്കായി ഗോളുകൾ നേടി. ഇതോടെ 5-2ന്റെ ആധികാരിക ജയമാണ് മുൻ ചാമ്പ്യന്മാർ നേടിയത്.
രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ മുംബൈ രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പാദത്തിലും ഇരുടീമുകളും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുംബൈ ആയിരുന്നു മുന്നിൽ. 69-ാം മിനിറ്റിൽ ഗോവൻ പ്രതിരോധം തകർത്ത് മുംബൈ ആദ്യ ഗോൾ നേടി. ജോർജ് പെരേര ഡയസ് ആണ് ഗോൾ നേട്ടം സ്വന്തമാക്കിയത്.
83-ാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. പോസ്റ്റിലേക്ക് ഒറ്റയ്ക്ക് മുന്നേറി ലാലിയന്‍സുവാല ചങ്‌തെ മുംബൈ സിറ്റിയുടെ വിജയം ഉറപ്പിച്ചു. ആദ്യ പാദത്തിൽ രണ്ട് ഗോൾ നേടി മുംബൈ സിറ്റിയെ തോൽവിയിൽ നിന്ന് കരകയറ്റിയ താരമാണ് ചങ്തെ. നിർണായകമായ രണ്ടാം പാദത്തിലും തന്റെ മികവ് അയാൾ പുറത്തെടുത്തു.