വെംബ്ലി: ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പെനാൽറ്റി നഷ്ടമാക്കിയതിന് ബെർണാഡോ സിൽവ പരിഹാരം ചെയ്തിരിക്കുന്നു. 84-ാം മിനിറ്റിലെ പോർച്ചുഗീസ് താരത്തിന്റെ ഒറ്റ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. എതിരില്ലാത്ത ഒറ്റ ഗോളിന് ചെൽസിയെ വീഴ്ത്തി പെപ് ഗ്വാർഡിയോളയുടെ സംഘം ഇംഗ്ലീഷ് എഫ് എ കപ്പിന്റെ ഫൈനലിൽ കടന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസിയുടെ പോരാട്ടം വിസ്മയിപ്പിച്ചു. ഒരു മികച്ച ടീമായി ചെൽസി മാറിയതിന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അവസരങ്ങൾ പലതും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ലോകോത്തര ടീമാണെങ്കിലും മികച്ച പ്രകടനം മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി.
സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരം ഒടുവിൽ സിറ്റിയുടെ കൈകളിലായി. ഒടുവിൽ കെവിൻ ഡിബ്രൂയ്നെയുടെ ക്രോസ് ചെൽസിയുടെ ഗോൾ കീപ്പർ ജോർജെ പെട്രോവിച്ചിനെ മറികടന്ന് ബെർണാണ്ടോ സിൽവയുടെ പാദങ്ങളിലെത്തി. സിൽവയുടെ ഇടം കാലിൽ നിന്നൊരു ഷോട്ട് വലതുളച്ച് കയറി. പിന്നാലെ നിശ്ചിത സമയം പൂർത്തിയാക്കി സിറ്റി വിജയം ആഘോഷിച്ചു.