ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ കൊളൊറാഡോ റാപ്പിഡ്സിനെതിരെ ഇന്റർ മയാമിക്ക് സമനില. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം മയാമി സംഘം ശക്തമായി തിരിച്ചുവന്നു. പക്ഷേ അവസാന നിമിഷം സമനില കുരുക്കിൽ വീഴാനായിരുന്നു ഇന്റർ മയാമിയുടെ വിധി. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസ്സി ഒരു ഗോൾ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഗോൾ രഹിതമാകുമെന്ന് കരുതിയിടത്ത് അപ്രതീക്ഷിതമായി കൊളൊറാഡോ മുന്നിലെത്തി. 45-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റാഫേൽ നവാറോ കൃത്യമായി വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ കൊളൊറാഡോ ഒരു ഗോളിന് മുന്നിൽ നിന്നു.
രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സി കളത്തിൽ മടങ്ങിയെത്തി. പിന്നെ മത്സരത്തിൽ എല്ലാംകൊണ്ടും മയാമി സംഘം മുന്നിലെത്തി. 57-ാം മിനിറ്റിൽ മെസ്സിയുടെ ഗോളിൽ സമനില പിടിച്ചു. തൊട്ടുപിന്നാലെ 60-ാം മിനിറ്റിൽ ലിയോനാർഡോ അൽഫോൻസോയുടെ ഗോളിൽ മെസ്സിയും സംഘവും മത്സരത്തിൽ മുന്നിലെത്തി.
അവസാന മിനിറ്റുകളിലെ മുന്നേറ്റമാണ് കൊളൊറാഡോയെ സമനിലയിലേക്ക് എത്തിച്ചത്. 88-ാം മിനിറ്റിൽ കോൾ ബാസെറ്റ് കൊളൊറാഡോയ്ക്കായി വലചലിപ്പിച്ചു. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമാണ് മയാമി സംഘത്തിന് നേടാനായത്.