ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ത്രില്ലർ പോരാട്ടത്തിനൊടുവിൽ വെസ്റ്റ് ഹാമിനെതിരെ ആസ്റ്റൺ വില്ലയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ അവസാന മിനിറ്റിൽ വെസ്റ്റ് ഹാം വലചലിപ്പിച്ചെങ്കിൽ വാർ നിയമത്തിൽ കുടുങ്ങി. അഞ്ച് മിനിറ്റോളം നീണ്ട ചർച്ചയ്ക്കൊടുവിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ ലഭിച്ച ഒരു പോയിന്റുമായി ആസ്റ്റൺ വില്ല രക്ഷപെട്ടു.
29-ാം മിനിറ്റിലെ ഗോളിലൂടെ മൈക്കല്‍ അന്റോണിയോ വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. മത്സരത്തിൽ വ്യക്തമായ ആധിപത്യം സൃഷ്ടിച്ചിട്ടും മറുപടി ഗോൾ നേടാൻ ആസ്റ്റൺ വില്ലയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ 79-ാം മിനിറ്റിൽ നിക്കോളോ സാനിയോലോ വില്ലയ്ക്കായി സമനില കണ്ടെത്തി. പക്ഷേ ഏഴ് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമിലാണ് ട്വിസ്റ്റുണ്ടായത്.
ജെയിംസ് വാർഡെടുത്ത ഫ്രീകിക്ക് കൂടിച്ചേർന്ന് നിന്നിരുന്നു വെസ്റ്റ് ഹാമിന്റെയും ആസ്റ്റൺ വില്ലയുടെയും താരങ്ങളെ മറികടന്ന് വലയ്ക്കുള്ളിലായി. ഇത് വെസ്റ്റ് ഹാം താരങ്ങളുടെ കൈയ്യിൽ തട്ടിയെന്ന സംശയം ഉയർന്നതോടെ റഫറി വാർ നിയമത്തിന്റെ സഹായം തേടി. നീണ്ട പരിശോധനയ്ക്കൊടുവിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ മത്സരം സമനിലയായി.