കാറ്റലോണിയ: ലാ ലീഗയിൽ മയോര്‍ക്ക എഫ് സിയെ പരാജയപ്പെടുത്തി ബാഴ്സലോണ. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സയുടെ വിജയം. ലാമിൻ യമാൽ നേടിയ ഒറ്റ ഗോളിലാണ് കാറ്റലോണിയൻ സംഘത്തിന്റെ വിജയം. ഇതോടെ ലാ ലീഗ പോയിന്റ് ടേബിളിൽ ജിറോണയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും ബാഴ്സയ്ക്ക് സാധിച്ചു.
ആദ്യ പകുതിയിൽ പന്തിനെ നിയന്ത്രിച്ചിരുന്നത് ബാഴ്സയായിരുന്നു. എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. 24-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇല്‍കായ് ഗുണ്ടോഗന്‍ നഷ്ടമാക്കുകയും ചെയ്തു. നിർണായക പെനാൽറ്റി സേവ് ചെയ്യാൻ കഴിഞ്ഞത് മയോർക്കയ്ക്ക് ആത്മവിശ്വാസം നൽകി. പിന്നാലെ ആദ്യ പകുതി സമനിലയിൽ അവസാനിപ്പിക്കാനും മയോർക്കയ്ക്ക് സാധിച്ചു.
രണ്ടാം പകുതിയിലും മയോർക്ക പ്രതിരോധം തകർക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. ഇതോടെ 61-ാം മിനിറ്റിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, വിറ്റോർ റോക്യു എന്നിവർ കളത്തിലിറങ്ങി. പിന്നാലെ 73-ാം മിനിറ്റിൽ വിജയഗോൾ പിറന്നു. തകർപ്പൻ ഒരു ഇടംകാൽ ഷോട്ടിലൂടെയാണ് യമാലിന്റെ ഗോൾ. പോയിന്റ് ടേബിളിൽ 27 മത്സരങ്ങളിൽ നിന്ന് റയലിന് 66 പോയിന്റുണ്ട്. ബാഴ്സയ്ക്ക് 28 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണുള്ളത്.