ലണ്ടന്‍: ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് സമനില. വലന്‍സിയക്കെതിരായ എവേ മത്സരത്തിലാണ് റയല്‍ മാഡ്രിഡ് സമനില പിടിച്ചത്. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. വിനീഷ്യസ് ജൂനിയറാണ് റയലിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
ഹോം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 27-ാം മിനിറ്റില്‍ തന്നെ വലന്‍സിയ ലീഡെടുത്തു. ഹ്യൂഗോ ഡുറോയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ വലന്‍സിയ ലീഡ് ഇരട്ടിയാക്കി. 30-ാം മിനിറ്റില്‍ റോമന്‍ യാരെംചുക്കാണ് ആതിഥേയരുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയുടെ അധികസമയത്ത് വിനീഷ്യസ് ജൂനിറിലൂടെ റയല്‍ മാഡ്രിഡ് ഒരു ഗോള്‍ മടക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോള്‍ പിറന്നത്.
രണ്ടാം പകുതിയുടെ 76-ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു. പിന്നീടും ഇരുഭാഗത്തുനിന്നും മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും വിജയഗോള്‍ മാത്രം പിറന്നില്ല. മത്സരത്തിന്റെ അവസാന നിമിഷം റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിനിടയിലാണ് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയത്. ജൂഡ് ബെല്ലിങ്ഹാം ഒരു ക്രോസ് ലക്ഷ്യത്തില്‍ എത്തിച്ചെങ്കിലും വിസില്‍ മുഴങ്ങിയതിനാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. ഇത് ചില വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇതിനിടയില്‍ ജൂഡ് ബെല്ലിങ്ഹാമിന് റെഡ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വരികയും ചെയ്തു.
27 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് റയല്‍ മാഡ്രിഡ്. വലന്‍സിയ 37 പോയിന്റുമായി എട്ടാമതാണ്.