ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ലോകകപ്പ് ജേതാവ് പോൾ പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക്. സെപ്റ്റംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് യുവന്റസ് താരമായ പോഗ്ബയെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലും വിചാരണയ്ക്കും ഒടുവിലാണ് ഫ്രഞ്ച് താരത്തിന് നാല് വർഷം ഫുട്ബോളിൽ നിന്നും വിലക്കേർപ്പെടുത്താൻ തീരുമാനമായത്.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണലാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. പോഗ്ബയുടെ കരിയറിന് തന്നെ അവസാനം കുറിച്ചേക്കാവുന്ന വിധിയാണ് ഇത്. ഇത് സങ്കടകരമാണെന്നും താന്‍ അറിഞ്ഞുകൊണ്ട് ഒരു നിരോധിത സപ്ലിമെന്റ്‌സും എടുത്തിട്ടില്ലെന്നും പോഗ്ബ പ്രതികരിച്ചു.
2027 ഓഗസ്റ്റ് വരെയാണ് താരത്തിന്റെ വിലക്ക് നിലനിൽക്കുക. താരത്തിന് 34 വയസ്സുള്ളപ്പോഴായിരിക്കും വിലക്ക് അവസാനിക്കുക. നടപടിക്കെതിരെ പോൾ പോഗ്ബ അപ്പീൽ പോകുമെന്നാണു വിവരം. യുവന്റസിന്റെ ബെഞ്ചിൽ തുടർന്ന താരത്തിന് സീരി എയിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിട്ടില്ല. യുവന്റസ് താരത്തിന്റെ കരാർ റദ്ദാക്കിയേക്കുമെന്നാണ് സൂചന.