കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോളിനിടെ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ താരം സന്ദേശ് ജിങ്കന് ഈ സീസണിൽ ഇനി ഐഎസ്എൽ കളിക്കാൻ കഴിയില്ല. ജൂൺ ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും ജിങ്കന് കളിക്കാൻ കഴിയില്ല. ഏഷ്യൻ കപ്പിൽ സിറിയയ്ക്കെതിരായ മത്സരത്തിലാണ് ഇന്ത്യൻ പ്രതിരോധ താരത്തിന് പരിക്കേറ്റത്.
സിറിയൻ മുന്നേറ്റ താരം പാബ്ലോ സബ്ബാഗിനെ തടയുന്നതിനിടെയാണ് ജിങ്കന് പരിക്കേറ്റത്. ജിങ്കന്റെ കാൽമുട്ടിന്റെ അസ്ഥിക്ക് ശസ്ത്രക്രിയ വേണ്ടിവരും. മൂന്ന് മുതൽ ആറ് മാസം വരെ താരത്തിന് വിശ്രമം ആവശ്യമെന്നാണ് ഇന്ത്യൻ ഫുട്ബോൾ സ്ഥിരീകരിക്കുന്നത്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജിങ്കന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ഇതാദ്യമായി ഫിഫ ലോകകപ്പ് യോഗ്യത സ്വപ്നം കാണുകയാണ് ഇന്ത്യ. കുവൈറ്റിനെതിരെ അവരുടെ നാട്ടിൽ ഇന്ത്യ വിജയം നേടിയിരുന്നു. സ്വന്തം സ്റ്റേഡിയത്തിൽ കൂടെ വിജയം നേടിയാൽ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ ഇന്ത്യയ്ക്ക് സജീവമാക്കാം.