'ആ ഹാട്രിക്കിന് പകരം ഓണ്‍ഗോള്‍ നേടിയാല്‍ മതിയായിരുന്നു'; ഫൈനല്‍ മറക്കാനാഗ്രഹിക്കുന്നുവെന്ന് എംബാപ്പെ

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വിറപ്പിച്ച മൂന്ന് ഗോളുകളും എംബാപ്പെയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു
'ആ ഹാട്രിക്കിന് പകരം ഓണ്‍ഗോള്‍ നേടിയാല്‍ മതിയായിരുന്നു'; ഫൈനല്‍ മറക്കാനാഗ്രഹിക്കുന്നുവെന്ന് എംബാപ്പെ

പാരീസ്: 2022 ഖത്തര്‍ ലോകകപ്പില്‍ അന്നത്തെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ഉയര്‍ത്തിയത്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ് നേടിയ മൂന്ന് ഗോളുകളും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു. എന്നാല്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമാണെന്ന് പറയുകയാണ് എംബാപ്പെ.

'ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ ഞാന്‍ നേടിയ മൂന്നു ഗോളുകള്‍ ഒരു ഓണ്‍ ഗോളിനും 1-0ത്തിന്റെ വിജയത്തിനും വേണ്ടി കൈമാറാന്‍ ആഗ്രഹിക്കുന്നു. ലോകകപ്പ് ഫൈനല്‍ മത്സരം തന്നെ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ ലോകം തന്നെ എന്നെ അതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. ആളുകള്‍ എന്നോട് അതിനെക്കുറിച്ച് സംസാരിക്കുകയാണ്. എല്ലാവരും എന്നോട് നന്ദി പറയുകയും ചെയ്യുന്നു. പക്ഷേ എന്തിനു വേണ്ടിയാണ് അവര്‍ നന്ദി പറയുന്നതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. എനിക്ക് വേള്‍ഡ് കപ്പ് വിജയിക്കാന്‍ കഴിഞ്ഞില്ലല്ലോ', എംബാപ്പെ പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം ഗംഭീര പ്രകടനമാണ് എംബാപ്പെ കാഴ്ച വെച്ചത്. ഫൈനലില്‍ അര്‍ജന്റീനയെ വിറപ്പിച്ച മൂന്ന് ഗോളുകളും എംബാപ്പെയുടെ വകയായിരുന്നു. അവസാന നിമിഷം വരെ ലോകകിരീടത്തിന് വേണ്ടി പോരാടിയാണ് എംബാപ്പെയും ഫ്രാന്‍സും ഖത്തറില്‍ നിന്ന് മടങ്ങിയത്. ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവും എംബാപ്പെയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com