വിജയ വഴിയിൽ ബെംഗളൂരു; ശ്രീകണ്ഠീരവയിൽ ജംഷഡ്പൂരിനെ വീഴ്ത്തി
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ തിരിച്ചുവരവിന്റെ സൂചന നൽകി ബെംഗളൂരു എഫ് സി. ഏഴ് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഛേത്രിപ്പട വിജയവഴിയിൽ തിരിച്ചെത്തി. സ്വന്തം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ബെംഗളൂരു തോൽവികൾക്കും സമനിലകൾക്കും അവസാനം കുറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ വിജയം. ഹാവിയര്‍ ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. പരിശീലകനായുള്ള ആദ്യ മത്സരത്തിൽ ജെറാർഡ് സരഗോസയ്ക്കും വിജയത്തുടക്കം ലഭിച്ചു.
ആദ്യ പകുതിയുടെ തുടക്കം ഇരുടീമുകളുടെയും പ്രകടനം മധ്യഭാഗത്ത് മാത്രമായി ഒതുങ്ങി. മത്സരത്തിൽ താളം കണ്ടെത്തിയതോടെ ബെംഗളൂരു എഫ് സി ജംഷഡ്പൂർ പോസ്റ്റിലേക്ക് തുടർ ആക്രമണങ്ങൾ അഴിച്ചുവിട്ടു. 32-ാം മിനിറ്റിൽ ബെംഗളുരു സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. എങ്കിലും തുടർ ആക്രമണങ്ങൾ 44-ാം മിനിറ്റിൽ ഫലം കണ്ടു. ബെംഗളൂരു ബോക്സിൽ പന്ത് എൽസിഞ്ഞോയുടെ കൈയ്യിൽ തട്ടിയതോടെ പെനാൽറ്റി വിധിക്കപ്പെട്ടു. കിക്കെടുത്ത ഹാവിയര്‍ ഹെര്‍ണാണ്ടസ് പന്ത് സുന്ദരമായി വലയിലെത്തിച്ചു. ആദ്യ പകുതി 1-0ത്തിന്റെ ലീഡോടെ ബെംഗളൂരു ലീഡ് ചെയ്തു.
രണ്ടാം പകുതിയിൽ ഇരുടീമുകളും നിരന്തര ആക്രമണങ്ങൾ നടത്തി. ജംഷഡ്പൂരായിരുന്നു ആക്രമണങ്ങളിൽ മുന്നിൽ നിന്നത്. പക്ഷേ ആർക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. മത്സരത്തിലാകെ ബെംഗളൂരു 14 ഷോട്ടുകൾ പായിച്ചു. അതിൽ അഞ്ചെണ്ണം രണ്ടാം പകുതിയിലായിരുന്നു. ജംഷഡ്പൂർ പായിച്ച 13 ഷോട്ടുകളിൽ 11ഉം രണ്ടാം പകുതിയിലായിരുന്നു.