ജക്കാര്‍ത്ത: ഫിഫ അണ്ടർ 17 ലോകകപ്പ് സെമിയിലെ ഹൃദയഭേദകമായ തോൽവിക്ക് പിന്നാലെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിലും പരാജയപ്പെട്ട് അർജന്റീന അണ്ടർ 17 ടീം. മാലി അണ്ടർ 17 ടീമിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീനൻ സംഘത്തിന്റെ തോൽവി. തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയാണ് മാലി ടീം മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ മാലി നായകൻ ഇബ്രാഹിം ദിയാറ വലചലിപ്പിച്ചു. പിന്നാലെ തുടർച്ചയായ ആക്രമണങ്ങളുമായി മാലി താരങ്ങൾ കളം നിറഞ്ഞു. ആദ്യ പകുതി അവസാനിക്കും മുമ്പായി 45-ാം മിനിറ്റിൽ മമഡൗ ഡൗംബിയ മാലിയുടെ ലീഡ് രണ്ടിലേക്ക് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മാലി ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. ഹമിദൌ മകലോ ആണ് മൂന്നാം ഗോൾ നേടിയത്.
മാലിയുടെ ഗോൾ മൂന്നിൽ നിർത്താൻ അർജന്റീനൻ പ്രതിരോധ നിരയ്ക്കും ഗോൾ കീപ്പർ ജെറമിയാസ് നിസലിനും ഏറെ പണിപ്പെടേണ്ടി വന്നു. മത്സരത്തിൽ 35 ഷോട്ടുകൾ ഉതിർത്ത മാലി ടീം 15 എണ്ണം ഗോൾ പോസ്റ്റിനെ ലക്ഷ്യം വെച്ചു. അർജന്റീനയ്ക്ക് എട്ട് ഷോട്ടുകൾ മാത്രമാണ് ഉതിർക്കാൻ കഴിഞ്ഞത്. അതിൽ നാലെണ്ണം പോസ്റ്റിന് നേരെ ആയിരുന്നു.