ഓക്‌ലാന്‍ഡ്: വനിത ലോകകപ്പിൽ സ്പെയിൻ ഫൈനലിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ അവസാന 10 മിനിറ്റിലാണ് മത്സരത്തിലെ മൂന്ന് ഗോളും പിറന്നത്. മത്സരത്തിന്റെ തുടക്കത്തിൽ പന്തിൽ നിയന്ത്രണം ലഭിച്ചത് സ്പെയ്നിനായിരുന്നു. ആദ്യ പകുതിയിലുടനീളം സ്വീഡനെ മറികടന്ന് സ്പെയിൻ മുന്നേറി. പക്ഷേ ആദ്യ പകുതിയിൽ ഗോൾ നേടാൻ സ്പെയ്നിന് കഴിഞ്ഞില്ല. 44-ാം മിനിറ്റിൽ ഒരവസരം സൃഷ്ടിച്ചതൊഴിച്ചാൽ സ്വീഡന് കാര്യമായി ഒന്നും പറയാനുമില്ല. തുടർച്ചയായി ചില സെറ്റ് പീസുകളും സ്വീഡൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
രണ്ടാം പകുതിയിൽ സാവധാനം ആയിരുന്നു സ്പെയ്നിന്റെ മുന്നേറ്റം. സ്പെയ്നിന്റെ പിഴവുകൾ മുതലാക്കി പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി സ്വീഡന്റെ ശ്രമം. 70-ാം മിനിറ്റിൽ സ്പെയ്നിന് അനുകൂലമായി മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. എങ്കിലും പന്തിനെ നിയന്ത്രിക്കുന്നതിൽ സ്പെയിൻ താരങ്ങൾ ജാഗ്രത പാലിച്ചു. ഒടുവിൽ 80-ാം മിനിറ്റിൽ സ്പെയിൻ ആദ്യ ഗോൾ നേടി. സൽമ പാരലുലോയുടെ മികച്ച ഫിനിഷിങ്ങിലൂടെ ആയിരുന്നു സ്പെയ്നിന്റെ ലിഡ്.
ആദ്യ ഗോൾ പിറന്നതോടെ മത്സരത്തിൽ ബാക്കി 10 മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. 87-ാം മിനിറ്റിൽ സ്വീഡന്റെ മറുപടി ഗോൾ. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സ്വീഡന്റെ സമനില ഗോൾ. പക്ഷേ സ്വീഡിഷ് ആഹ്ലാദം അവസാനിക്കും മുമ്പെ സ്പെയ്നിന്റെ മുന്നേറ്റം. 89-ാം മിനിറ്റിൽ 2-1 ന് സ്പാനിഷ് ടീം മുന്നിലെത്തി. അവസാന നിമിഷങ്ങളിൽ ആവേശ പൂർവ്വമായ നിമിഷങ്ങൾ. ഏഴ് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിനും ഒടുവിൽ സ്പെയിൻ ലോകകപ്പിന്റെ ഫൈനലിലേക്ക്.