സഡൻ ഡെത്തിൽ ഓസ്ട്രേലിയ, ആവേശപ്പോരിൽ ഇംഗ്ലണ്ട്; വനിതാ ലോകകപ്പിൽ ഇനി സെമി

ആറിനെതിരെ ഏഴ് ഗോളുകൾക്കാണ് സഡൻ ഡെത്തിൽ ഓസീസ് ജയം
സഡൻ ഡെത്തിൽ ഓസ്ട്രേലിയ, ആവേശപ്പോരിൽ ഇംഗ്ലണ്ട്; വനിതാ ലോകകപ്പിൽ ഇനി സെമി

സിഡ്നി: ഫിഫ വനിത ലോകകപ്പിൽ സെമി ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ സ്പെയിൻ സ്വീഡനെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടിന് ഓസ്ട്രേലിയയാണ് എതിരാളികൾ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ സെമിയിൽ കടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനില ആയിരുന്നു മത്സരം. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻ ഡെത്തിലേക്കും മത്സരം നീണ്ടു. നാടകീയ രംഗങ്ങൾക്കൊടുവിൽ ആറിനെതിരെ ഏഴ് ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ ജയം.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്തത് ഫ്രാൻസായിരുന്നു. പക്ഷേ ഗോൾവല ചലിപ്പിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. പിന്നാലെ ആദ്യ കിക്കിൽ ഓസീസ് 1-0 ത്തിന് മുന്നിലെത്തി. രണ്ടാം കിക്കിൽ ഫ്രാൻസ് ഒപ്പമെത്തി. സ്കോർ 1-1. എന്നാൽ രണ്ടാം കിക്കെടുത്ത ഓസീസ് അവസരം പാഴാക്കി. ഇരു ടീമുകളും രണ്ട് അവസരങ്ങൾ പിന്നിടുമ്പോൾ സ്കോർ 1-1 ന് തുല്യം. നാല് കിക്കുകൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും 3-3 ന് തുല്യത പാലിച്ചു. നിർണായകമായ അഞ്ചാം കിക്ക് ഇരു ടീമുകളും പാഴാക്കി. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടു. വീണ്ടും ഫ്രാൻസും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം മുന്നേറി. എട്ട് കിക്കുകൾ പൂർത്തിയായപ്പോൾ സ്കോർ 6-6 ന് ഒപ്പത്തിനൊപ്പം. ഫ്രാൻസിന്റെ ഒമ്പതാം കിക്ക് ഓസ്ട്രലിയൻ ഗോൾകീപ്പർ മക്കെൻസി അർണോൾഡ് തടഞ്ഞു. പക്ഷേ കിക്കെടുക്കും മുമ്പെ അർണോൾഡ്  ഗോൾ ലൈനിൽ നിന്ന് മാറിയിരുന്നു. ഇതോടെ ഫ്രാൻസിന് ഒമ്പതാം അവസരം വീണ്ടും നൽകി. പക്ഷേ ഇത്തവണയും ഫ്രാൻസിന് ഗോൾ നേടാനായില്ല. ഒടുവിൽ ഒമ്പതാം കിക്ക് ഓസ്ട്രേലിയ ഗോളാക്കി മാറ്റി മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന ക്വാർട്ടറിൽ കൊളംബിയയെ തോൽപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഇംഗ്ലണ്ട് സമനിലയിലാക്കി. 63-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. കൊളംബിയയ്ക്ക് മറുപടി ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് 2-1 ന് ജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com