വെല്ലിങ്ടൺ: വനിത ലോകകപ്പിൽ സ്പെയിനും സ്വീഡനും സെമി ഫൈനലിൽ. ക്വാർട്ടറിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ നെതർലാൻഡ്സിനെ തോൽപ്പിച്ചാണ് സ്പെയിൻ സെമിയിലേക്ക് മുന്നേറിയത്. രണ്ടാം ക്വാർട്ടറിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ തോൽപ്പിച്ചായിരുന്നു സ്വീഡൻ്റെ മുന്നേറ്റം. ക്വാർട്ടറിൽ നോർവെയെ തോൽപ്പിച്ചെത്തിയ ജപ്പാൻ ലോകകപ്പ് പ്രതീക്ഷകളിൽ ഏറെ മുന്നിലെത്തിയിരുന്നു. നിലവിലത്തെ ചാമ്പ്യന്മാരായ അമേരിക്കയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചെത്തിയ സ്വീഡൻ്റെ മുന്നിൽ ജപ്പാനും തോൽവി സമ്മതിക്കുകയായിരുന്നു.
ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജപ്പാനെതിരെ സ്വീഡൻ്റെ വിജയം. 32-ാം മിനിറ്റിൽ സ്വീഡൻ മുന്നിലെത്തി. ആദ്യ പകുതി 1-0 ത്തിന് പിരിഞ്ഞു. 51-ാം മിനിറ്റിൽ സ്വീഡൻ ലീഡ് നില ഇരട്ടിയാക്കി. മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റ് ബാക്കി നിൽക്കെ 87-ാം മിനിറ്റിൽ ജപ്പാൻ ഒരു ഗോൾ മടക്കി. പക്ഷേ അവശേഷിച്ച സമയത്ത് സമനില ഗോൾ നേടാൻ ജപ്പാന് കഴിയാതെ വന്നതോടെ സ്വീഡൻ സെമിയിലേക്ക് മുന്നേറി.
അതിനാടകീയമാണ് സ്പെയിൻ നെതർലാൻഡ്സ് മത്സരം. 80 മിനിറ്റോളം മത്സരം ഗോൾരഹിത സമനിലയായിരുന്നു. 81-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ സ്പെയ്നാണ് ആദ്യം മുന്നിലെത്തിയത്. ഇഞ്ചുറി ടൈമിൽ 91-ാം മിനിറ്റിൽ നെതർലാൻഡ്സ് സമനില ഗോൾ കണ്ടെത്തി. നിശ്ചിത സമയത്ത് മത്സരം സമനിലയായതോടെ മത്സരം അധികസമയത്തേയ്ക്ക് നീണ്ടു. ഒടുവിൽ 111-ാം മിനിറ്റിലെ ഗോളോടെ സ്പെയിൻ വിജയം സ്വന്തമാക്കി.