12 മിനിറ്റില്‍ മൂന്ന് ഗോളുകള്‍; ടോട്ടന്‍ഹാമിനെ കീഴടക്കി ജോവാന്‍ ഗാംപര്‍ ട്രോഫി സ്വന്തമാക്കി ബാഴ്‌സ

മത്സരം അവസാനിക്കാന്‍ ഒന്‍പത് മിനിറ്റ് ശേഷിക്കേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ പിന്നിലായിരുന്നു
12 മിനിറ്റില്‍ മൂന്ന് ഗോളുകള്‍; ടോട്ടന്‍ഹാമിനെ കീഴടക്കി ജോവാന്‍ ഗാംപര്‍ ട്രോഫി സ്വന്തമാക്കി ബാഴ്‌സ

പാരിസ്: ജോവാന്‍ ഗാംപര്‍ ട്രോഫി ചാംപ്യന്മാരായി എഫ്‌സി ബാഴ്‌സലോണ. ബാഴ്‌സലോണയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. അവസാനത്തെ 12 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ പിറന്ന ആവേശ മത്സരത്തിനൊടുവിലാണ് ബാഴ്‌സലോണ, ജോവാന്‍ ഗാംപര്‍ ട്രോഫി സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് എടുക്കാന്‍ ബാഴ്‌സക്ക് കഴിഞ്ഞു. മൂന്നാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ വേട്ട ആരംഭിച്ചത്. 24-ാം മിനിറ്റില്‍ ടോട്ടന്‍ഹാം സമനില ഗോള്‍ കണ്ടെത്തി. ഒലിവര്‍ സ്‌കിപ്പ് ആയിരുന്നു ബാഴ്‌സയുടെ വല കുലുക്കിയത്. 36-ാം മിനിറ്റില്‍ ഒലിവര്‍ സ്‌കിപ്പിലൂടെ തന്നെ ടോട്ടന്‍ഹാം ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ ഒന്‍പത് മിനിറ്റ് ശേഷിക്കേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ പിന്നിലായിരുന്നു.

എന്നാല്‍ 81-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സയുടെ രക്ഷകനായി അവതരിച്ചു. സമനില ഗോള്‍ നേടിയ ആത്മവിശ്വാസത്തില്‍ ബാഴ്‌സ പിന്നീട് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 90-ാം മിനിറ്റില്‍ അന്‍സു ഫാത്തി ബാഴ്സയെ മുന്നിലെത്തിച്ചു. ഇഞ്ച്വറി ടൈമില്‍ അബ്ഡെ എസല്‍സൗലിയുടെ ഗോളിലൂടെ ബാഴ്‌സ ആധികാരികവിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 80-ാം മിനിറ്റില്‍ ബാഴ്‌സയുടെ മുന്നേറ്റതാരമായ 16 കാരന്‍ ലാമിന്‍ യമലിന്റെ വരവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അവസാന നിമിഷങ്ങളില്‍ ബാഴ്‌സ നേടിയ മൂന്ന് ഗോളുകളിലും യമലും പങ്കാളിയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com