മെൽബൺ: വനിത ലോകകപ്പിൽ കൊളംബിയയും ഫ്രാൻസും ക്വാർട്ടറിൽ. ആഫ്രിക്കൻ കരുത്തരായ മൊറൊക്കോയെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്താണ് ഫ്രാൻസിൻ്റെ മുന്നേറ്റം. ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കൊളംബിയ ക്വാർട്ടറിൽ കടന്നത്. രണ്ടാം പകുതിയില്‍ കാറ്റലിൻ അസ്മിയുടെ ഗോളാണ് കൊളംബിയയെ ക്വാർട്ടറിലെത്തിച്ചത്.
ജമൈക്കയും കൊളംബിയയും ഒപ്പത്തിനൊപ്പം പൊരുതിയാണ് മുന്നേറിയത്. മത്സരം പൂർത്തിയാകുമ്പോൾ ഇരു ടീമുകൾക്കും 50 ശതമാനമാണ് ബോൾ പൊസഷൻ. കൊളംബിയ 316 പാസുകൾ എടുത്തപ്പോൾ ജമൈക്ക 317 പാസുകൾ കളിച്ചു. 51-ാം മിനിറ്റിൽ മത്സരത്തിലെ ഏക ഗോൾ പിറന്നു. ശനിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് കൊളംബിയയുടെ എതിരാളികൾ.
മൊറോക്കോയ്ക്കെതിരെ ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് മൂന്ന് ഗോളിന് മുന്നിലായി. ആദ്യ പകുതിയിൽ 15, 20, 23 മിനിറ്റുകളിലാണ് ആദ്യ മൂന്ന് ഗോളുകൾ പിറന്നത്. 70-ാം മിനിറ്റിലാണ് നാലാം ഗോൾ. മൊറോക്കോ കൂടി പുറത്തായതോടെ വനിത ലോകകപ്പിൽ ആഫ്രിക്കൻ ടീമിൻ്റെ സാന്നിധ്യം ഇല്ലാതായി. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയാണ് ഫ്രാൻസിൻ്റെ എതിരാളികൾ. ശനിയാഴ്ചയാണ് മത്സരം നടക്കുക.