ഓക്‌ലാന്‍ഡ്: ഫിഫ വനിത ലോകകപ്പിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പെയ്നിൻ്റെ വിജയം. ആദ്യമായാണ് സ്പെയിൻ വനിത ലോകകപ്പ് ക്വാർട്ടറിലെത്തുന്നത്. ന്യുസിലാൻഡിൽ ഇതാദ്യമായി ലോകകപ്പ് കാണാൻ 43,217 പേർ സ്റ്റേഡിയത്തിലേക്ക് എത്തി. മത്സരത്തിൻ്റെ തുടക്കം മുതൽ സ്വിസ് ഗോൾവലയിലേക്ക് സ്പെയിൻ ആക്രമണം നയിച്ചു. അഞ്ചാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ. 10-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യത്തിലേക്കൊരു ഹെഡർ. പക്ഷേ ആ അവസരം ഗോൾ കിക്കിൽ അവസാനിച്ചു. 12-ാം മിനിറ്റിൽ സമനില ഗോൾ. ഇത്തവണ സ്വിസർലാൻഡ് അല്ല സ്പെയിൻ തന്നെ സ്വന്തം പോസ്റ്റിലേക്ക് പന്തെത്തിക്കുകയായിരുന്നു.
മത്സരത്തിൽ മുന്നിലെത്താനുള്ള സ്പെയിൻ്റെ തീവ്ര ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്. 17-ാം മിനിറ്റിൽ ആൽബ റെഡോണ്ടോ ലക്ഷ്യം കണ്ടു. 36-ാം മിനിറ്റിൽ മൂന്നാം ഗോൾ കൂടിയെത്തിയതോടെ സ്പെയിൻ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് തന്നെ സ്പെയിൻ നാലാം ഗോൾ നേടി. 44-ാം മിനിറ്റിലായിരുന്നു സ്പെയിൻ നാലാം ഗോൾ നേടിയത്. 4-1 ലീഡോഡെ സ്പെയിൻ ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ 57-ാം മിനിറ്റിലാണ് സ്വിറ്റ്സർലാൻഡ് ആദ്യ ഷോട്ട് ഉതിർത്തത്. പക്ഷേ മികച്ച ഒരു സേവിലൂടെ സ്പാനിഷ് ഗോളി സ്വിസ് മോഹങ്ങൾ തടഞ്ഞു. 70-ാം മിനിറ്റിൽ ജെന്നി ഹെർമോസോയുടെ വകയായിരുന്നു സ്പെയിൻ്റെ അഞ്ചാം ഗോൾ. 90 മിനിറ്റ് പൂർത്തിയാകുമ്പോൾ ആകെ 26 ഷോട്ടുകളാണ് മത്സരത്തിലുണ്ടായത്. സ്പാനിഷ് താരങ്ങൾ 24 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. സ്വിസർലാൻഡ് ലക്ഷ്യത്തിലേക്ക് ഉതിർത്തത് ഒരൊറ്റ ഷോട്ട് മാത്രം. നെതർലാൻഡ് - ദക്ഷിണാഫ്രിക്ക മത്സര വിജയികളാവും ക്വാർട്ടറിൽ സ്പെയിൻ്റെ എതിരാളികൾ.