ലോകകപ്പ് ഫുട്ബോൾ യോഗ്യതയില്‍ ഇന്ത്യക്ക് ഖത്തര്‍-കുവൈറ്റ് കടമ്പ, ഏഷ്യന്‍ ഗെയിംസില്‍ ചൈനീസ് വന്‍മതില്‍

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഉൾപ്പെടുന്ന എ ഗ്രൂപ്പിൽ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറും ശക്തരായ കുവൈത്തും ഇടം പിടിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഉൾപ്പെടുന്ന എ ഗ്രൂപ്പിലെ കരുത്തർ ചൈനയാണ്
ലോകകപ്പ് ഫുട്ബോൾ യോഗ്യതയില്‍ ഇന്ത്യക്ക് ഖത്തര്‍-കുവൈറ്റ് കടമ്പ, ഏഷ്യന്‍ ഗെയിംസില്‍ ചൈനീസ് വന്‍മതില്‍

ഏഷ്യന്‍ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടില്‍ 36 ടീമുകള്‍ ഒമ്പത് ഗ്രൂപ്പുകളിലായാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഇടം പിടിച്ചിരിക്കുന്നത്.

രണ്ടാം റൗണ്ടില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ മത്സരിക്കും. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ കുവൈത്തും ഇടം പിടിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍ - മംഗോളിയ മത്സര വിജയികളാണ് ഗ്രൂപ്പില്‍ നാലാമതായി ഇടം പിടിക്കുക. ഗ്രൂപ്പില്‍ നിന്ന് മൂന്നാം റൗണ്ടിലേക്ക് രണ്ടു ടീമുകള്‍ക്കാണ് മുന്നേറാന്‍ കഴിയുക. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് രണ്ടാം റൗണ്ട് ക്വാളിഫയര്‍ മത്സരങ്ങള്‍ നടക്കുക.

നേരത്തെ ഏഷ്യന്‍ ഗെയിംസിന്റെ ആദ്യറൗണ്ടിന്റെ ഡ്രോ ഓഫും നടന്നിരുന്നു. ആദ്യ റൗണ്ടില്‍ ഇന്ത്യ ശക്തരായ ചൈനയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇടം നേടിയിരിക്കുന്നത്. ബംഗ്ലാദേശും മ്യാന്‍മാറുമാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2014ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ ബൂട്ട് കെട്ടിയത്.

ഏഷ്യന്‍ ഗെയിംസിലെയും ലോകകപ്പ് യോഗ്യത റൗണ്ടിലെയും ഇന്ത്യന്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്ന കോച്ച് ഇഗോര്‍ സ്റ്റിമാകിന്റെ വീഡിയോ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ചൈനയുമായുള്ള മത്സരം ഇന്ത്യന്‍ യുവനിരക്ക് കടുപ്പമേറിയതാവുമെന്ന് സ്റ്റിമാക് വ്യക്തമാക്കി. ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക ഈ മത്സരമായിരിക്കുമെന്നും സ്റ്റിമാക് അഭിപ്രായപ്പെട്ടു. ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഡ്രോയില്‍ ഭാഗ്യമുണ്ടായില്ല എന്ന് അഭിപ്രായപ്പെട്ട സ്റ്റിമാക് ഏഷ്യയിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നായ ഖത്തര്‍ ഗ്രൂപ്പിലുള്ളത് വെല്ലുവിളിയാണെന്നും വ്യക്തമാക്കി. കുവൈറ്റും മികച്ച ടീമാണെന്ന് അഭിപ്രായപ്പെട്ട സ്റ്റിമാക് ഗ്രൂപ്പില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള അഫ്ഗാനിസ്താനുമായും മംഗോളിയയുമായും ഇന്ത്യ അടുത്തിടെ കളിച്ചിരുന്നതും അനുസ്മരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com