ഓൾഡ് ട്രാഫഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നതായി ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ. 12 വർഷം നീണ്ട യുണൈറ്റഡ് ബന്ധമാണ് സ്പാനിഷ് ഗോൾകീപ്പർ അവസാനിപ്പിച്ചത്. സൗദി പ്രോ ലീഗിലേക്കാണ് ഗിയയുടെ ചുവടുമാറ്റം എന്നാണ് സൂചന. 32 കാരനായ ഗിയ 545 മത്സരങ്ങളിലാണ് യുണൈറ്റഡ് ജഴ്സി അണിഞ്ഞത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ, യൂറോപ്പ ലീഗ് തുടങ്ങി എട്ടോളം കിരീടങ്ങൾ യുണൈറ്റഡിനൊപ്പം ഗിയ നേടിയിട്ടുണ്ട്. മാഞ്ചസ്റ്ററിനായി ഏറ്റവും കൂടുതൽ തവണ ഗോൾവല കാത്തതിന്‍റെയും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതിന്റെയും റെക്കോർഡുകൾ ഗിയയുടെ പേരിലാണ്. കഴിഞ്ഞ സീസണിൽ മാത്രം 17 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാനും ഗിയയ്ക്ക് കഴിഞ്ഞു.
പുതിയ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ സമയമായെന്ന് ക്ലബ് മാറ്റത്തോട് ഡേവിഡ് ഗിയ പ്രതികരിച്ചു. പുതിയ ചുറ്റുപാടുമായി താൻ സ്വയം പൊരുത്തപ്പെടുകയാണ്. മാഞ്ചസ്റ്റർ എന്നും തന്റെ ഹൃദയത്തിൽ ഉണ്ടാവും. മാഞ്ചസ്റ്ററാണ് തന്നെ രൂപപ്പെടുത്തിയതെന്നും ഗിയ വ്യക്തമാക്കി. മാഞ്ചസ്റ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് ഗിയ എന്ന് ക്ലബ് മാനേജർ എറിക് ടെൻ ഹാഗ് പ്രതികരിച്ചു. എല്ലാക്കാലവും ഗിയയുടെ മികവ് ക്ലബ് ഓർക്കുമെന്നും എറിക് വ്യക്തമാക്കി.
ഡേവിഡ് ഗിയയ്ക്ക് പകരം ഗോൾ കീപ്പറായി ആന്ദ്രേ ഒനാനയെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം. എന്നാൽ ആന്ദ്രേയെ വാങ്ങാനുള്ള യുണൈറ്റഡിൻ്റെ താൽപ്പര്യം ഇൻ്റർ മിലാൻ ആദ്യ ഘട്ടത്തിൽ നിരസിച്ചു. എങ്കിലും ഇരു ടീമുകളും തമ്മിലുള്ള ചർച്ച തുടരുകയാണ്. മികച്ച സാങ്കേതിക തികവുള്ള ഒനാനയെ ക്ലബിൽ എത്തിച്ചാൽ ഡേവിഡ് ഗിയയ്ക്ക് ഒത്ത പകരക്കാരനാവുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.