ബെർലിൻ: ആഴ്സണൽ വിട്ട് ജർമ്മൻ ക്ലബായ ബയെർ ലെവർക്യുസനോടൊപ്പം ചേർന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ഗ്രനിറ്റ് ജാക്ക. 25 മില്യൺ യൂറോയ്ക്ക് ആണ് (225 കോടി രൂപ) കരാർ. 30 കാരനായ സ്വിസ് മധ്യനിര താരം അഞ്ച് വർഷത്തേയ്ക്കാണ് ബുന്ദസ് ലീഗിൽ കളിക്കുക. ഏഴ് വർഷത്തിന് ശേഷമാണ് ജാക്ക ആഴ്സണൽ വിടുന്നത്. ജാക്കയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് മധ്യനിര താരം ഡെക്ലാൻ റൈസിനെ എത്തിക്കാനാണ് ആഴ്സണൽ നീക്കം. വെസ്റ്റ് ഹാമിൽ നിന്നാണ് റൈസിൻ്റെ കൂടുമാറ്റം.
നിലവിലെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് സ്വിസ് മധ്യനിര താരം ആഴ്സണൽ വിടുന്നത്. 297 മത്സരങ്ങളിൽ ആഴ്സണൽ ജഴ്സിയണിഞ്ഞ ജാക്ക 23 ഗോളുകൾ നേടി. രണ്ട് തവണ എഫ്എ കപ്പും കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞതാണ് ആഴ്സണലിനൊപ്പം ജാക്കയുടെ നേട്ടങ്ങൾ.
2016 ൽ ആഴ്സണലിൽ എത്തിയ ജാക്ക മൂന്ന് വർഷത്തിന് ശേഷം ഗണ്ണേഴ്സിന്റെ നായക സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ സ്വന്തം ആരാധകരെ അധിക്ഷേപിച്ചതിനെ തുടർന്ന് ഒരു മാസത്തിനുള്ളിയിൽ നായക സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ സ്വിറ്റ്‌സര്‍ലാന്‍ഡ് ദേശീയ ടീമിന്റെ നായകനായി അഞ്ച് വർഷമായി ജാക്ക തുടരുകയാണ്.