കൊൽക്കത്ത: അർജൻ്റീനൻ ഫുട്ബോൾ സൂപ്പർ താരം എമിലിയാനോ മാർട്ടിനൻസ് ഇന്ത്യയിലെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് എമിലിയാനോ മാർട്ടിനൻസിന് ലഭിച്ചത്. ഇന്ത്യയിൽ എത്തിയതിൽ സന്തോഷമെന്ന് എമിലിയാനോ മാർട്ടിനൻസ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള വരവ് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇവിടേയ്ക്ക് വരുമെന്ന് താൻ വാഗ്ദനം ചെയ്തിരുന്നതായും എമിലിയാനോ മാർട്ടിനൻസ് പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് എമി കൊൽക്കത്തയിലെത്തിയത്. വിവിധ പരിപാടികളിലും എമിലിയാനോ പങ്കെടുക്കും. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്നാണ് മാർട്ടിനൻസ് ഇന്ത്യയിലേക്ക് എത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനത്തിന് മാർട്ടിനൻസിനെ ബംഗ്ലാദേശ് പ്രധാനമന്ത്രി അഭിന്ദിച്ചു.
ഖത്തർ ലോകകപ്പിൽ അർജൻ്റീനയുടെ നിർണായക സാന്നിധ്യമായിരുന്നു എമിലിയാനോ മാർട്ടിനൻസ്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക കിക്കുകൾ എമിലിയാനോ തടഞ്ഞിട്ടു. ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം എമിലിയാനോയ്ക്കാണ് ലഭിച്ചത്.